Friday 20 November 2015

അനിവാര്യതകളിൽ ചിലർ


അനിവാര്യതകളിൽ ചിലർ

"അവളിങ്ങനെയാണ്!!"

          ഒരു സിഗരറ്റിൽ നിന്നും അടുത്തത് കത്തിക്കാനെടുത്ത സമയത്തിന് ശേഷമാണ് ക്യാപ്റ്റൻ അങ്ങിനെ പറഞ്ഞത്. ഇതിപ്പോൾ അഞ്ചാമത്തെ സിഗരറ്റാണ്. താൻ വന്നു കയറിയ ശേഷം കത്തിച്ച ആദ്യ സിഗരറ്റിൽ തീർന്നതാണ് തീപ്പെട്ടിയിലെ കമ്പുകൾ. ആ സിഗരറ്റ് അണയും മുൻപേ അടുത്തത് കത്തിച്ചു; പിന്നെ അടുത്തത്; അങ്ങിനെ ഇതാ അഞ്ചാമത്തേതും. ഓരോ സിഗരറ്റും ആയുസ്സിന്റെ പതിനൊന്നു മിനിറ്റ് കുറയ്ക്കും എന്ന് എവിടെയോ വായിച്ചതു പെട്ടന്നോർത്തു. അങ്ങിനെ വരുമ്പോൾ ഇപ്പോൾ ക്യാപ്റ്റൻ- ന്റെ ആയുസ്സ് ഒരു മണിക്കൂറോളം കുറഞ്ഞിരിക്കുന്നു. താൻ വന്നു കയറുമ്പോൾ കണ്ടതിൽ നിന്ന് ഇപ്പോഴത്തെ ക്യാപ്റ്റൻ ഒരു മണിക്കൂറോളം ആയുർവ്യത്യാസം ഉള്ളവനാണല്ലോ എന്നോർത്തപ്പോൾ ചിരി വന്നു. 

             " നിരഞ്ജന ഒരു പ്രത്യേക സ്വഭാവക്കാരിയാ.." ക്യാപ്റ്റൻ തുടർന്നു. അയാളുടെ കണ്ണുകളിൽ നിഴലിച്ച സംശയഭാവത്തിൽ നിന്ന് താൻ മനസ്സിലോർത്ത  ചിരി പുറത്തും ദൃശ്യമായിരുന്നു എന്ന് മനസ്സിലായി. പെട്ടന്ന് ഗൌരവക്കാരനായി; ഒന്ന് തലയാട്ടി കൊണ്ട് ജനാലയിലൂടെ പുറത്തേക്കു നോക്കി. തെരുവിലെ തിരക്കിൽ സ്വയം നഷ്ടപെടാനുള്ള വ്യഗ്രതയുണ്ടയിരുന്നോ നിരഞ്ജനക്ക്!! നടത്തത്തിനിടയിൽ ഊർന്നു വീണ ഷാൾ അവൾ മാറിൽ ഒന്നു പരത്തിയിട്ടു. 

               "തനിക്കു  ആദ്യമായതു കൊണ്ട് ഒരു ചെറിയ ജാള്യത തോന്നുന്നുണ്ടാകും ല്ലേ ? കാര്യമാക്കണ്ട ." ക്യാപ്റ്റൻ പറയുന്നത് കേട്ട് നിരഞ്ജന കണ്ണിൽ നിന്നു മറയുന്നതിനു മുൻപ് തന്നെ നോട്ടം പിൻവലിക്കേണ്ടി വന്നു. ആ സിഗരറ്റും തീരാറായിരിക്കുന്നു. 

" ഏയ്‌ ; അങ്ങനെയൊന്നുമില്ല." തനിക്കെന്തു ജാള്യത.! അവളെപറ്റി എല്ലാമറിയുന്ന ഒരു വിജ്ഞാനകോശം എന്ന ഭാവത്തിൽ മുന്നിലിരിക്കുന്ന അയാളോട് എന്തോ പെട്ടന്ന് സഹതാപം തോന്നി. 

               ക്യാപ്റ്റൻ സിഗരറ്റ് കുത്തികെടുത്തി. പഴയ ഒരു വെള്ളകുപ്പിയാണ് പകുതി മുറിച്ചു ആഷ് ട്രേ ആക്കി മാറ്റിയിരിക്കുന്നത്. ഏതാണ്ട് നിറഞ്ഞിരിക്കുന്നു. പല വലിപ്പത്തിലുള്ള കുറ്റികൾ. ഇതൊക്കെ ഒന്നിച്ചു കൂട്ടിയാൽ എത്ര സിഗരറ്റ് ഉണ്ടാക്കാം ? പഴയ ഒരു കുസൃതി കണക്ക് ഓർമ്മ വന്നു.

" താൻ വൈകീട്ട് ഫ്രീ അല്ലെ?"

"തീർച്ചയായും." ചിരിച്ചു കൊണ്ട് പറഞ്ഞു.

" എങ്കിൽ ബാക്കി വൈകീട്ട്. ഷാർപ് സെവെൻ തെർറ്റി." ക്യാപ്റ്റൻ എണീറ്റുകൊണ്ട് പറഞ്ഞു.

എണീറ്റു തിരിഞ്ഞു നടന്നു.

" അല്ലടോ ! ചോദിയ്ക്കാൻ മറന്നു. തനിക്കെന്താ അവളുടെ കാര്യത്തിൽ ഇത്ര താല്പര്യം ?"      

ഒരു നിമിഷം നിന്നു. തനിക്കന്താണ് നിരഞ്ജനയുടെ കാര്യത്തിൽ ഇത്ര താല്പര്യം എന്ന് !

" വിനൂന്റെ പിറന്നാളല്ലേ ഇന്ന് ....?" വർഷങ്ങൾക്കു പുറകിൽ നിന്നു ആരോ നെറ്റിയിൽ ചന്ദനം തൊട്ടു. മറുപടി പ്രതീക്ഷിച്ചു നിൽക്കുന്ന കാപ്ടനെ അവഗണിച്ചു പടികളിറങ്ങി പോന്നു. 

പടികളിറങ്ങി താഴെ എത്തിയപ്പോഴേക്കും പോക്കെറ്റിൽ കിടന്നു മൊബൈൽ ശബ്ദിച്ചു . അഥീനയാണ്. പാവം ഹോട്ടലിൽ തനിച്ചാണ്. എന്ത് പറയാനാണ് ! ഫോണ്‍ കട്ട്‌ ചെയ്തു.

              സുദർശൻ അറിയാതെ തന്റെ കൂടെ ഇങ്ങനെ ഒരു യാത്രക്ക് ഇറങ്ങി പുറപ്പെട്ടപ്പോൾ അവൾ വിചാരിച്ചു കാണില്ല; ഇങ്ങനെ ഒരനുഭവം.എപ്പോഴോ തോന്നിയ ഒരു ഇഷ്ടം , അല്ലെങ്കിൽ ഒരു ആകർഷണം; പിന്നെ എല്ലാം സംഭവിക്കുകയായിരുന്നു. അല്ലെങ്കിൽ തനിക്കും സുദർശനോട് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ലല്ലോ! ഒരർത്ഥത്തിൽ എല്ലാ ബന്ധങ്ങളും ഇങ്ങിനെതന്നെയാണ്.എപ്പോഴെങ്കിലും തോന്നിയ ഒരിഷ്ടത്തിന്റെ പേരിൽ, അല്ലെങ്കിൽ എന്തെങ്കിലും കടപ്പാടിന്റെ പേരിൽ നാം ബാധ്യസ്ഥപെടുകയാണ് ഓരോ ബന്ധത്തിലും. 

           അഥീനയുമായി ഇവിടെ എത്തിയ അന്നു തന്നെയാണ് നിരഞ്ജനയെ കണ്ടതും. യാദൃശ്ചികമായിരുന്നു അത്. അവൾ തന്നെ കണ്ടോ എന്നു തന്നെ ഉറപ്പില്ല. ആദ്യം ഓർമ വന്നത് അവസാന കണ്ടുമുട്ടലായിരുന്നു. അന്നു തീർത്തും ബാലിശമായി ആണ്  തനെന്തോക്കെയോ ചെയ്തു കൂട്ടിയത് ഇന്ന് തിരിച്ചറിയുന്നുണ്ട്.   അവളുടെ പെരുമാറ്റം വളരെ പക്വമായിരുന്നു. അതിനു ശേഷം ഒന്നോ രണ്ടോ ഫോണ്‍ വിളികൾ . പിന്നെ കാണുന്നത് ഇവിടെ , ഈ നഗരത്തിൽ വച്ച്. 

              ട്രാഫിക്‌ ബ്ലോക്ക്‌ പതിവായിരിക്കുന്നു എവിടെയും. പത്തു മിനിട്ടായി കാർ മെല്ലെ മെല്ലെ മുന്നോട്ടു നീക്കി ഇങ്ങനെ. കാർ ഓടിക്കുന്നത് ഒരു ജോലി തന്നെയാണ്; മാനസികവും ശാരീരികവുമായ സ്ട്രയിൻ തരുന്ന ഒരു ജോലി. ബ്ലോക്കിൽ കുരുങ്ങികിടക്കുന്ന വണ്ടികൾക്കിടയിലൂടെ നടന്നു മുല്ലപ്പൂ വിൽക്കുന്നു ഒരു സ്ത്രീ; ഒരു കുട്ടിയേയും ഒക്കതെടുതിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് മുന്നോട്ടെടുക്കുന്ന വണ്ടികൾ അവരെ ഭയപ്പെടുതുന്നെയില്ല. കാറുകൾക്കുള്ളിൽ നിന്നും ചില സ്ത്രീകൾ വില ചോദിക്കുന്നതും മുല്ലപ്പൂ വാങ്ങുന്നതും കണ്ടു. സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടുപിടിക്കുന്നത് ബിസിനെസ്സിൽ പരമപ്രധാനമാണല്ലോ!

            നിരഞ്ജനയെ പറ്റിയുള്ള അന്വേഷണമായിരുന്നു പിന്നെ ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലും. അവൾ ഇവിടെ ഒരു social  worker ആണ്. അവളുടെ പല സുഹൃതുകളെയും കണ്ടു. അവളുമായി സംസാരിക്കാൻ അവസരങ്ങളുണ്ടാക്കാൻ ശ്രമിച്ചു. അതിൽ അവസാനത്തേതാണ് അല്പം മുൻപ് ചീറ്റിപോയത്. നിരഞ്ജന ആത്മഹത്യയെപറ്റി ഇടയ്ക്കിടെ പറയാറുണ്ട് എന്നു ഒരു സുഹൃത്ത്‌ പറഞ്ഞത് കേട്ടപ്പോൾ ഒരുപാടു വിഷമം തോന്നിയിരുന്നു. പക്ഷെ, അഥീന അതിനെ പറ്റി പറഞ്ഞത് മറ്റൊരു തരത്തിലായിരുന്നു. എല്ലാ മനുഷ്യരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ആത്മഹത്യ ചെയ്യാൻ അല്ലെങ്കിൽ കൊല ചെയ്യപെടാൻ ആഗ്രഹിക്കുന്നവരാണ്. താൻ മരിച്ചു കഴിഞ്ഞാൽ എല്ലാവരും തന്റെ നഷ്ടത്തിൽ വിഷമിക്കുമെന്നും തന്നെ അറിയുന്നവർ മുഴുവൻ തന്നെ പുകഴ്ത്തി സംസാരിക്കും എന്നൊക്കെയുള്ള ചില ധാരണകളുടെ പ്രതിഫലനം മാത്രമാണ് അത് എന്നും. ആലോചിച്ചപ്പോൾ അത് ശരിയാണെന്നു തോന്നി. താനും പലതവണ അങ്ങിനെ ചിന്തിച്ചിട്ടുണ്ട്. 

            റൂമിലെതുന്നതിനു മുൻപ്, അഥീന വീണ്ടും വിളിക്കുമെന്നാണ് കരുതിയത്‌. പക്ഷെ, ഉണ്ടായില്ല. പണ്ട് , ഗീത ഒരുപാടു പരാതി പറയാറുണ്ടായിരുന്നു. ആവശ്യത്തിനു വിളിക്കുമ്പോഴോന്നും താൻ ഫോണ്‍ എടുക്കില്ല എന്ന്‌. പിന്നെ പതിയെ അവൾ തന്നെ അത് അവസാനിപ്പിച്ചു. അതിനെപറ്റി, ഒരിക്കൽ ചോദിച്ചപ്പോൾ അവൾ ഒരു ഫിസിക്സ്‌ അധ്യാപികയായി പറഞ്ഞത് കൂടുതൽ അരയും തോറും friction  കുറയുകയും    എന്തും എന്തിലേക്കും പാകപ്പെടുകയും ചെയ്യും  എന്നായിരുന്നു. താൻ ചിരിച്ചപ്പോൾ അവൾ പിന്നെയും പറഞ്ഞു; അങ്ങനെ പാകപ്പെടുമ്പോൾ നഷ്ടപെടുന്നത് യന്ത്രങ്ങളുടെ functionality   തന്നെയാവും എന്ന്‌. Divorce കഴിഞ്ഞ ശേഷം താൻ ഗീതയെ ഓർക്കുന്നത് ഇന്നാദ്യമാണ്. വിനായക് വാച്ചിൽ നോക്കി. ഒരുപാടു വൈകിയിരിക്കുന്നു. 

"എന്താണ് ക്യാപ്റ്റൻ പറഞ്ഞത് ?" റൂമിലെത്തിയപാടെ  അഥീന ചോദിച്ചു. 

"ഒന്നുമില്ല; വൈകുന്നേരത്തെ വെള്ളമടി ഫിക്സ് ആയി. അത്രമാത്രം " ചിരിച്ചു കൊണ്ടു പറഞ്ഞു.

"നിരഞ്ജന....?" അഥീന ചോദ്യഭാവത്തിൽ നോക്കി.

" ഏയ്‌ കേട്ടപോലെ ഒന്നുമില്ല. അയാൾ ഒരു വിടുവായനാണ്‌. അയാളുടെ സർവീസ് സ്റ്റോറി എഴുത്തിൽ സഹായിക്കാൻ അവൾ അവിടെ പോകാറുണ്ട്. അത്രമാത്രം. "

" നിരഞ്ജന സംസാരിക്കാൻ നിന്നു കാണില്ല. അല്ലേ?" 

ഫ്രിഡ്ജിൽനിന്നും വെള്ളമെടുത്തു കുടിക്കുന്നതിനിടയിൽ ഇല്ല എന്ന്‌ തലയാട്ടി. 

വെള്ളത്തിന്റെ ബോട്ടിൽ തിരിച്ചു ഫ്രിഡ്ജിൽ വച്ച് തിരിഞ്ഞപ്പോഴാണ് അഥീന തന്റെ വസ്ത്രങ്ങൾ പെട്ടിയിൽ അടുക്കി വെക്കുകയാണെന്നു കണ്ടത്. തന്റെ തുറിച്ചു നോട്ടം അവഗണിച്ചു കൊണ്ടു അഥീന ജോലി തുടർന്നു. 

"എന്താ ഇത് ?"

"ഞാൻ തിരിച്ചു പോകുന്നു. സുദർശനെ വിളിച്ചിരുന്നു ഞാൻ . പിക്ക് ചെയ്യാൻ വരും. ആൻഡ്‌   ഐ തിങ്ക്‌ ഹി കാൻ അണ്ടർസ്റ്റാന്റ് .."

ഒന്നും മിണ്ടിയില്ല.

" ചില തിരിച്ചുപോക്കുകൾ ജീവിതത്തിൽ അനിവാര്യമാണ് വിനു. വഴികൾ കണ്ടെത്തേണ്ടത്‌ നാം തന്നെയാണ് എന്ന്‌ മാത്രം. നിന്റെ ഇരട്ടകുട്ടികൾ കൊല ചെയ്യപെട്ട അബോർഷൻ ടേബിളിൽ നിന്നും നിരഞ്ജന തിരിച്ചു വന്നത് അവളുടെ മാത്രമല്ല; മറ്റു പല ജീവിതങ്ങളിലെക്കുമാണ്. അത് ഈ നിമിഷം വരെ നീ അറിയാതിരുന്നത്‌ നീ ഒരിക്കലും അങ്ങനെ ഒരു തിരിച്ചുപോക്കിന് മുതിരാതതുകൊണ്ട് കൂടിയാണ്.നിരഞ്ജനയിലൂടെ ഞാൻ സുദർശനിലേക്ക് തിരിച്ചു നടക്കുന്നു. നിന്റെ വഴികൾ നിന്നെ തിരയുന്നുണ്ടാവം."

അഥീന ബാഗുമെടുത്തു നടന്നു.

കാണുന്നതും കേൾക്കുന്നതും സംഭവിക്കുന്നതുമെല്ലാം കൂട്ടി വായിക്കാൻ പാടുപെടുകയായിരുന്നു വിനായക്. 

             "ഇതെന്റെ പുതിയ സുഹൃത്ത്‌; വിനായക്" ക്യാപ്റ്റൻ പരിചയപെടുത്തി. നിരഞ്ജന പെട്ടന്ന് തിരിഞ്ഞുനടന്നു പടികളിറങ്ങിപോയി. തെരുവിലെ തിരക്കിൽ സ്വയം നഷ്ടപെടാനുള്ള വ്യഗ്രതയായിരുന്നു അവൾക്ക്. നടത്തത്തിനിടയിൽ ഊർന്നു വീണ ഷാൾ അവൾ മാറിൽ ഒന്നു പരത്തിയിട്ടു.

*****

ഹരീഷ് കുമാർ സി

Tuesday 29 September 2015

ശ്രീരാമജയം...!!!

ചാനലുകളിൽ ചില പഴയ സിനിമകളുടെ പരസ്യം കാണുമ്പോൾ വിചാരിക്കും സിനിമ മുഴുവനായി ഒരിക്കൽ കൂടി കാണണം എന്ന്. പക്ഷെ, കൊട്ടക്കണക്കിനു പരസ്യങ്ങൾക്കിടയിൽ മുറിച്ചു മുറിച്ചു കാണിക്കുന്ന സിനിമ കഷണങ്ങൾ കാണാൻ സാധിക്കാറില്ല എന്നതാണ് സത്യം. പിന്നെ, പല ചാനലുകളിലായി ഓട്ടപ്രദക്ഷിണം നടത്തും. അങ്ങിനെ ഒരു ഓട്ടപ്രദക്ഷിണത്തിനിടയിലാണ് ചന്ദ്രോത്സവം എന്ന  സിനിമ കണ്ടത്. നായകനായ ചിറക്കൽ ശ്രീഹരി അച്ഛന്റെ പഴയ പ്രണയിനിയെ തേടിപ്പിടിച്ചു അടുത്തെത്തുന്നു. അവരോടുള്ള ചോദ്യം.. " കത്തെഴുതുമ്പോൾ ഇപ്പോഴും ശ്രീരാമജയം എന്ന് മുകളിൽ കുറിക്കാരുണ്ടോ?" ഡയലോഗിൽ ടേക്ക് ഓഫ്ചെയ്ത മനസ്സ് പിന്നെ ലാൻഡ്ചെയ്തത് 12 വർഷം മുൻപാണ്‌.

ജോലി കിട്ടി ട്രെയിനിങ്ങിനായി ഒറീസയിലായിരുന്ന കാലം. ഒരുപാടു സ്നേഹ- സുഖ- സൗകര്യങ്ങൾ ജീവിതത്തിൽ നിന്ന് പൊടുന്നനെ മാഞ്ഞു പോയ  സമയം. ഭയാശങ്കകളോടെയല്ലാതെ ചുറ്റും നോക്കാൻ കഴിയില്ലായിരുന്നു. വലിയ മതിലുകൾകുള്ളിൽ അകപ്പെട്ടു ഒരാഴ്ച കഴിഞ്ഞാണ് വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്യാൻ അവസരം കിട്ടിയത്. അമ്മ ഫോണ്അറ്റൻഡ് ചെയ്തു. അമ്മയുടെഹലോ’ യിൽ ഉള്ളം മുറിയുന്നത്ഞാനറിഞ്ഞു. പിന്നെ ഒന്നും മിണ്ടാതെ കരയാനെ കഴിഞ്ഞുള്ളു. അമ്മയും കരയുകയായിരുന്നു. അകലം പോള്ളലേൽപ്പിച്ച ഞങ്ങൾ!!

പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് ചുറ്റുമുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ദിവസവും വീട്ടിലേക്കു കത്തെഴുതാറുള്ള ഞാൻ അതുപോലെ മറ്റൊരാളെ കണ്ടുനീല നിറമുള്ള അടപ്പുള്ള  Reynolds -ന്റെ വെള്ള പേന ഒരുപാടു ബലമായി പിടിച്ചു, ഇൻലന്റ് നല്ല പോലെ അമർത്തി എഴുതുന്ന അക്ഷരങ്ങൾക്ക് നല്ല വടിവുണ്ടായിരുന്നു. ഇൻലന്റ് വചെഴുതിയിരുന്നന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌’ പത്രത്തിന്റെ മൂന്നാമത്തെ പേജിൽ നിന്ന് കത്ത് വയിചെടുക്കാമായിരുന്നു. അത്രയും ബലം കൊടുത്തു എഴുതിയിരുന്ന എഴുത്തിനു ഏറ്റവും മുകളിലായി ആവശ്യത്തിൽ കവിഞ്ഞ വടിവോടെ ഒരു ശ്രീ രാമ ജയം ..
കൗതുകത്തോടെ ഞാൻ കണ്ട ശ്രീരാമജയം നൽകുന്ന പോസിറ്റീവ് എനർജിയെ പറ്റി പിന്നെ അവൻ എനിക്ക് പറഞ്ഞു തന്നു. കത്തുകൾ ഞങ്ങൾ ബാക്കി എട്ടു പേർക്കുമായി അവൻ ഉറക്കെ വായിച്ചു. വിഷുവിനു പേരറിയാത്ത ഒരു മഞ്ഞപ്പൂ വിഷുക്കണി വച്ച് അവൻ ഒരു രൂപ കൈ നീട്ടം തന്നു.. ട്രെയിനിംഗ് കഴിഞ്ഞു പിരിഞ്ഞ അവൻ പിന്നീട് അയച്ച കത്തിലും മുകളിൽ ഒരുപാടു ഊർജം ചൊരിഞ്ഞു ശ്രീരാമജയം ഉണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം, കല്യാണം ക്ഷണിക്കാനായി അവൻ അയച്ച watsapp  text - ന്റെ മുകളിൽ ശ്രീരാമജയം ഞാൻ വല്ലാതെ തിരഞ്ഞുകാണാഞ്ഞു നഖം കടിച്ചു. കാലത്തിന്റെ , അറിവിന്റെ , മനുഷ്യന്റെ വളർച്ചയിൽ നഷ്ടപെട്ടത്, നഷ്ടപെടുന്നത്  എന്തൊക്കെയാണെന്ന്   ഞാനറിഞ്ഞു....


ശ്രീരാമജയം...!!!

*******
ഹരീഷ് കുമാർ സി

Wednesday 3 June 2015

ഇതാണ് ന്യൂ ജനറേഷൻ !!!!!!

ഇതാണ് ന്യൂ ജനറേഷൻ !!!!!!


മലയാള സിനിമക്കിത് (വസൂലാക്കാനാകാത്ത) നല്ല കാലം എന്ന  പേരിൽ ഒരു കുറിപ്പ് എഴുതി തുടങ്ങിയിരുന്നു ഞാൻ.  രാമനും ഭാസ്കരനും വിനീതനുമെല്ലാം  തീയറ്ററുകളിൽ  നിറഞ്ഞോടുന്നു എന്ന (സത്യമോ വ്യാജമോ??)  രീതിയിലുള്ള റിപ്പോര്ടുകളും  show-കളും ആയിരുന്നു   കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത്. മാത്രമല്ല , “വടക്കൻ സെൽഫി”  കണ്ട് ആളുകൾ കയ്യടിക്കുന്നതും കണ്ടു. “വേലയില്ലാ പട്ടതാരി”യും ചില പഴയ ശ്രീനിവാസൻ നമ്പരുകളും പിന്നെ ട്വിസ്റ്റുകൾ സൃഷ്ടിക്കാൻ ശ്രമിച്ചു അന്തം വിട്ടു പോയ ക്ലൈമാക്സ്മാണ് 'സെൽഫി' എന്നറിയാഞ്ഞിട്ടല്ല. ഇത്രയെങ്കിലും കാണാൻ കൊള്ളാവുന്ന രീതിയിൽ പടച്ചു വച്ചല്ലോ എന്ന സന്തോഷമാണ് കയ്യടി. അത് കൊണ്ട് തന്നെ ആളുകൾ സിനിമ കാണുന്നില്ല എന്ന് പറയുന്നതിൽ കഴമ്പില്ല എന്നും ആളുകൾ സിനിമ കാണുന്നത് മുതലാക്കാൻ മലയാള സിനിമയ്ക്കു ആകുന്നില്ല എന്നതാണ് പ്രശ്നം എന്നുമുള്ള  ചിന്തയിൽ  നിന്നായിരുന്നു കുറിപ്പിന്റെ തുടക്കം.


കുറിപ്പിനെ അലസിപ്പിച്ചു കൊണ്ടാണ് അൽഫോൻസ്പുത്രൻ പ്രേമവുമായി വന്നത്. അടികൂടി ടിക്കറ്റ്എടുത്തത്മോശമായില്ല; സത്യം.
മലയാളത്തിന്റെ ഓട്ടോഗ്രാഫ് ആണ് പടം. സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സിനിമ കണ്ടു കൊണ്ടിരുന്ന രണ്ടര മണിക്കൂറും നമ്മുടെ ചുണ്ടിൽ മായാതെ നിന്ന ആ പുഞ്ചിരിയല്ലാതെ വേറൊന്നുമുണ്ടാകില്ല. എങ്കിലും പ്രേമം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട് ; എന്താണ് ന്യൂ ജനറേഷൻ എന്ന്. ഫഹദിന്റെ ചുണ്ട് കോർക്കലൊ  അനൂപ്മേനോന്റെയും പല്ലിശ്ശേരിയുടെയുമെല്ലാം  വായു- ജെട്ടി ഡയലോഗുകളല്ല :മറിച്ച് പറയാനുള്ളത് എങ്ങനെ പറയണമെന്നത് സ്വയം തീരുമാനിക്കുകയും അത് ബാക്കി ആരെയും കൂസാതെ പറയുകയും ചെയ്യുക എന്നതാണ് എന്ന്. നമ്മുടെ ആസ്വാദന ബോധത്തെ ഒന്നാകെ മാറ്റി മറിച്ച് കൊണ്ടാണ് അൽഫോൻസ്നമ്മളെ സിനിമ കാണിക്കുന്നത്.


എണ്പതുകളിൽ ജനിച്ചു ഇപ്പോൾ മുപ്പതുകളിലെത്തി നിൽക്കുന്ന ഞാനടങ്ങുന്ന തലമുറയ്ക്ക് ഒരുപാടു പ്രത്യേക സൗഭാഗ്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മമ്മൂട്ടി- മോഹൻലാൽ ഇവരുടെ പ്രതാപകാലം, ക്രിക്കറ്റ്‌- സച്ചിൻ, ക്ലാസ്സിക്കുകളായ സിനിമകൾ, നല്ല തമാശകൾ, ലാൻഡ്ഫോണ്‍- മൊബൈൽ മാറ്റം, ഇന്റെർനെറ്റിന്റെ വരവ്, യാഹൂ മെസ്സെഞ്ചെരിൽ നിന്നും ഒർകുറ്റിലെക്കും പിന്നെ, ഫേസ്ബുക്ക്‌ , വാട്സാപ്പിലെക്കുമുള്ള വളർച്ച അങ്ങനെ എല്ലാം അറിഞ്ഞാസ്വദിച്ച ഒരു തലമുറ ആണത്. തലമുറയിലെ ചില ചെറുപ്പക്കാരാണ് സിനിമയ്ക്കു പിന്നിൽ. സിനിമയിലെ നായകനായ ജോർജും ജനിച്ചത്അതെ സമയത്ത് തന്നെ. 1984 - ജനിച്ച ജോർജിന്റെ 2014 വരെയുള്ള ജീവിതമാണ്സിനിമ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ മൂന്നു പ്രണയങ്ങൾ. മുപ്പതു വർഷക്കാലത്തെ രണ്ടര മണിക്കൂറിലേക്ക് മനോഹരമായി ചുരുക്കിയിട്ടുണ്ട് സംവിധായകൻ. മുൻപ്, ഏതാണ്ട് ഇതേ കാലയളവ്പറഞ്ഞ സിനിമയായിരുന്നു 1983. പക്ഷെ ഒരു മുൻ മാതൃകകളെയും പിൻപറ്റാതെയാണ് അൽഫോൻസ്കാലം മറച്ചിടുന്നത്. ഇരുട്ടും കൊറേ ഇരുട്ടും കഴിഞ്ഞാൽ മറിയുന്നത് പത്തു വർഷമാണ്‌.

സിനിമ ജോർജിന്റെ കഥയായതു കൊണ്ട് തന്നെ ജോർജ് ആയി അഭിനയിച്ച നിവിൻ പോളിയെ നമുക്ക് നായകൻ എന്നു വിളിക്കാം. ( സത്യത്തിൽ കോയയും ശംഭുവും ജോർജും ജസ്ടിനുമെല്ലാം തുല്യ കഥാപാത്രങ്ങളാണ്). തന്റെ ഏറ്റവും നല്ല പ്രകടനവുമായി നിവിൻ തകർത്തിട്ടുണ്ട്. വിനീത് ശ്രീനിവാസൻ വാർപ്പു മാതൃകകളിൽ നിന്നും പുറത്തു ചാടുക മാത്രമല്ല ഡാൻസ്, ആക്ഷൻ, സെന്റിമെൻസ് അങ്ങനെ എല്ലാം നന്നായി ചെയ്തിട്ടുമുണ്ട്. സംഭവങ്ങളുടെയെല്ലാം WHOLE SALE DEALER- മാരായി കുറെ സംവിധായകർ മലയാളത്തിൽ ജരാനരകൾ ബാധിചിരിപ്പുണ്ട് ; അവർക്ക് പിടി കൊടുക്കാതിരുന്നാൽ നിവിൻ ഇനിയും നമ്മളെ ഇഷ്ട പെടുത്തി കൊണ്ടെയിരിക്കും.


എല്ലാ വിഷയങ്ങൾക്കും Aകിട്ടിയ പോലെയാണ് CASTING-ൽ അൽഫോൻസ്‌. താരതമ്യേന പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളത്രയും. എന്നിട്ടും എല്ലാവരും ഗംഭീരമാക്കിയിട്ടുണ്ട് അവരവരുടെ റോളുകൾ. സ്ത്രീ കഥാപാത്രങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മൂന്നു നായികമാരും ജോറാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മലർ ആയി വേഷമിട്ട പെണ്കുട്ടി. നൂറിൽ നൂറു മാർക്ക്‌.

പരമ്പരാഗത ചലച്ചിത്ര രീതികളെ തകർത്ത് എറിഞ്ഞിട്ടുണ്ട് ചിത്രത്തിലുടനീളം. കാലത്തിനും സ്നേഹത്തിനും നന്ദി പറയുന്ന THANKS CARD  മുതൽ END CARD വരെ പുതുമ പ്രകടം. മദ്യപാന സദസ്സിൽ സ്ഥിരം വന്നു പോകറുള്ളതാണല്ലോ ഒരു പാട്ട് മലയാള സിനിമയിൽ. അതിനെ "SCENE CONTRA " ആക്കിയത് ഉത്തമോചിതം തന്നെ. അല്ലെങ്കിലും നമ്മൾ കുറെ കാലമായി കണ്ടു കൊണ്ടിരിക്കുന്നതെല്ലാം SCENE CONTRA ആണല്ലോ.!!!


പ്രേമത്തിനെന്ന പോലെ സിനിമക്കും തുടക്കവും ഒടുക്കവുമില്ല. എവിടെ നിന്ന് വേണമെങ്കിലും നിങ്ങൾക്ക് സിനിമ കണ്ടു തുടങ്ങാം, എവിടെയും നിർത്താം. തലകുത്തി നിന്നും കാണാം. എങ്ങനെയായാലും നിങ്ങൾ ആസ്വദിക്കും കാഴ്ച. ഒരു പുതിയ വരവിന്റെ ഇരമ്പം കേൾക്കാം സിനിമയിലുടനീളം. പുത്തൻ സിനിമ സങ്കല്പങ്ങളുമായി ഒരു ടീമിന്റെ വരവിന്റെ ഇരമ്പം. ഇരമ്പം പറയാതെ പറയുന്നുണ്ട് ഇതാണ് ന്യൂ ജനറേഷൻ  എന്ന്‌. ബാക്കിയുള്ളവ SCENE CONTRA. !!!

Friday 6 March 2015

ബാബുവേട്ടൻ എന്ന ഭീകരൻ

ബാബുവേട്ടൻ എന്ന ഭീകരൻ

          ബാബുവേട്ടന് ഒരു കാലില്ല...!! ക്രച്ചസ്സിലൂന്നിയാണ് നടപ്പ്. സ്കൂളിൽ പോകുന്ന വഴിക്കാണ് ഞങ്ങൾ ബാബുവേട്ടനെ കാണാറ്. പേര് അത് തന്നെയാണോ എന്ന് തീർച്ചയില്ല. വിളിച്ചു കേട്ടതോ പറഞ്ഞു കേട്ടതോ ആയ പേരാണ്. ഹെഡ് കോണ്‍സ്റ്റബിൾ-നു കുട്ടൻ പിള്ള എന്ന പേര് പോലെ ആ രൂപത്തിനും മുഖത്തിനും ആ പേര് ചേരുമെന്ന് തോന്നിയതിനാലാകണം അതിലൊരു സംശയം ഉണ്ടായിട്ടില്ല,\; ഇത് വരെ.

       ഞാനും അപ്പുവും കൂടിയാണ് സ്കൂളിലേക്കുള്ള യാത്ര. വീട്ടിൽ നിന്നിറങ്ങുമ്പോൾ  അതേ സ്കൂളിലെ 'മാഷാ'യ ഏട്ടനും കൂടെയുണ്ടാകും. പക്ഷെ, ആദ്യത്തെ വളവു തിരിയുമ്പോഴേക്കും ഏട്ടൻ അപ്രത്യക്ഷനാകും. ഏട്ടന്റെ ഈ ധൃതി ഞങ്ങൾക്ക് തീർച്ചയായും ഒരു സൌകര്യമായിരുന്നു. ഞങ്ങളുടെ കുരുത്തകേടുകൾക്ക് മുകളിൽ കഴുകൻ കണ്ണുകളുമായി ഏട്ടനില്ല എന്ന സ്വാതന്ത്ര്യം !!!

(മാവിലെറിഞ്ഞും പരസ്പരം അടികൂടി മണ്ണിൽ വീണ്‌രുണ്ടും ചൊറിയണ- ത്തിന്റെ ഇല പറിച്ചു മുഖത്ത് തേച്ചും അങ്ങനെ അങ്ങനെ സ്കൂളിലെത്തുന്ന ഒരു ബാല്യം എനിക്കുണ്ടായത് ഏട്ടൻ മനപൂർവം ചെയ്ത ആ 'ധൃതി' കാരണമായിരുന്നു എന്ന് ഞാൻ ഒരുപാടു ഇഷ്ടത്തോടെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.)

            ഏട്ടന്റെ കൈ പിടിച്ചു ഞാൻ ഒരേ ഒരു ദിവസമേ സ്കൂളിലെതിയിട്ടുള്ളൂ. അത് ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസമാണ്. അന്നും ഏട്ടൻ ആദ്യം എന്നെ കൊണ്ട് പോയത് 1B യിലേക്കാണ്. എന്നെ അവിടെയിരുത്തി "മാഷ്" (അങ്ങനെ മാത്രമേ ഞാൻ അന്ന് മുതൽ വിളിച്ചിട്ടുള്ളൂ; ഇന്നു വരെ.) തൊട്ടടുത്ത സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. സമപ്രായക്കാരായ ഒരുപാടു കുട്ടികളുടെ കളിചിരികൾക്കിടയിൽ ഒറ്റപ്പെട്ട്, ഭയപ്പാടുകളോടെ ഞാൻ ഇരുന്നു. എന്നെ തട്ടിക്കൊണ്ടു പോകാൻ വരുന്ന 'കുട്ട്യോളെപിടുത്ത'ക്കാരെ കുറിച്ചായിരുന്നു എന്റെ ഭയം. സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുന്പുള്ള അമ്മയുടെ ഉപദേശങ്ങളും 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന സിനിമയുമാണ് ആ ഭയം എന്നിലുണ്ടാക്കിയത്. അപ്പോഴാണ് സാരി ധരിച്ച രണ്ടു മൂന്നു സ്ത്രീകൾ ഒരുമിച്ചു അങ്ങോട്ട്‌ കേറി വന്നത്. ഞാൻ ഉറപ്പിച്ചു; ഇത് 'കുട്ട്യോളെപിടുത്ത'ക്കാർ തന്നെ. ഞാൻ നിലവിളിച്ചു കൊണ്ടോടി; ഏട്ടന്റെ അടുത്തേക്ക്. ഒരുപാടു ബുദ്ധിമുട്ടി എന്നെ സമാധാനിപ്പിച്ച ശേഷം ഏട്ടൻ പറഞ്ഞു തന്നു; അത് കുട്ട്യോളെ പിടുത്തക്കാരല്ല; ടീച്ചർമാർ ആണെന്ന്!!!!!!


             പറഞ്ഞു വന്നത്, സ്കൂൾ യാത്രയെക്കുറിച്ച്. മൂന്നു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. കുറച്ചു റോഡിലൂടെ നടന്നു ഒരു വലിയ പാടം കടന്നു പിന്നെയും കുറച്ചു ദൂരം റോഡിലൂടെ നടന്നു വേണം സ്കൂളിലെത്താൻ. പോകുന്ന വഴിക്ക് ഒരു കള്ളുഷാപ്പുണ്ട്. വഴിയിലെ ഒരു 'DANGER ZONE'  ആയിരുന്നു ഞങ്ങൾക്ക് ഈ കള്ളുഷാപ്. ഈ ലോകത്തെ ദുഷ്ടന്മാരെല്ലാം ഒന്നിച്ചു കൂടുന്ന സ്ഥലമാണ്‌ കള്ളുഷാപ് എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. ആ ഷാപ്പിന്റെ പരിസരത്ത് വച്ചാണ് ഞങ്ങൾ പലവട്ടം ബാബുവേട്ടനെ കണ്ടിട്ടുള്ളത്. 

അന്ന്..........

              അന്ന് സ്കൂൾ കുറച്ചു നേരത്തെ വിട്ടു. കള്ളുഷാപ് കഴിയുന്നത്‌ വരെ ഞങ്ങൾ വേഗത്തിൽ നടന്നു. പിന്നെ ശ്വാസം വിട്ടു.അപ്പോഴാണ് ഞങ്ങൾ അത് കണ്ടത്. അവിടെ ഒരു  'മൂച്ചി'യിൽ (മാവിന് ഞങ്ങളുടെ നാട്ടിൽ 'മൂച്ചി' എന്നാണ് പറയുക) നിറയെ പഴുത്ത മാങ്ങ. വീട്ടിലെത്താൻ ഒരുപാടു സമയവുമുണ്ട്. ഞങ്ങൾക്ക് നിയന്ത്രിക്കാനായില്ല. ഏറു തുടങ്ങി. ഒരു മാങ്ങയും വീഴുന്നില്ല. 
പെട്ടന്നാണ് ആ ചോദ്യം ഞങ്ങൾ കേട്ടത്.

" ആരാടാ ... ആരാന്റെ തൊടിയിലേക്ക്‌ കല്ലെറിയുന്നെ?"

ഞങ്ങൾ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി. ബാബുവേട്ടൻ!!!!!
കണ്ണുകൾ ചുവന്നിരിക്കുന്നു. ഷാപ്പിൽ നിന്നുള്ള വരവാണ്. ഞങ്ങൾ വിറച്ചു. ഇന്നത്തോടെ തീർന്നു ജീവിതം....!! ഞങ്ങൾ മനസ്സിലുറപ്പിച്ചു. 

" ഈ ചെയ്ത തെറ്റിന് ഒരു പരിഹാരം വേണമല്ലോ..?" ബാബുവേട്ടൻ

വധശിക്ഷ ഉറപ്പായ പ്രതി വിധി കേൾക്കാൻ നിൽക്കുന്ന മനസ്സോടെ ഞങ്ങൾ നിന്നു. ഇനി ഞങ്ങളെ രക്ഷിക്കാൻ ലോകത്തൊരു ശക്തിയുമില്ലെന്നു ഞങ്ങൾക്കു ഉറപ്പായികഴിഞ്ഞിരുന്നു. 

" നിങ്ങൾ കള്ളു കുടിക്യോ ഡാ "

ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു ഇല്ലെന്നു തലയാട്ടി.

" എങ്കിൽ ഇന്നു രണ്ടു പേരും കള്ളു കുടിച്ചിട്ട് പോയാ മതി ."

വധശിക്ഷയിൽ നിന്നു ജീവപര്യന്തമാക്കി ശിക്ഷ കുറഞ്ഞ ആശ്വാസമായിരുന്നു ഞങ്ങൾക്ക്‌.

"കാശുണ്ടോ കയ്യിൽ ?" ബാബുവേട്ടൻ പോക്കെറ്റിൽ കയ്യിട്ടു. 

"ഇല്ല അല്ലേ ..? ഞാൻ വീട്ടിൽ പോയി കാശ് എടുത്തിട്ട് വരാം. അതുവരെ ഇവിടെ തന്നെ നിൽക്കണം."

ഇതും പറഞ്ഞു ബാബുവേട്ടൻ ക്രച്ചസ്സിലൂന്നി നടന്നു പോയി.

        ഞങ്ങൾ അവിടെ നിന്നു. എന്ത് ചെയ്യണമെന്നു ഞങ്ങൾക്ക്‌ ഒരു പിടിയുമില്ലായിരുന്നു. ചെയ്ത തെറ്റിന്റെ ശിക്ഷ ഏറ്റു വാങ്ങാൻ മനസ്സ് പാകപ്പെടുത്തുകയല്ലാതെ എന്ത് വഴി ? ...
പക്ഷെ കള്ളു കുടിച്ചു വീട്ടിലെത്തിയാൽ...!!!
അതോർക്കുമ്പോൾ.......!!!


" നമുക്കു ഓടിയാലോ ?" അപ്പു ചോദിച്ചു.

അങ്ങനെ ഒരു സാധ്യതയെ പറ്റി ഞാൻ ചിന്തിച്ചതെയില്ലായിരുന്നു. പക്ഷെ അവൻ ഒരു ഓട്ടക്കാരനാണ്. ഓടിയാൽ അവൻ രക്ഷപ്പെടും; ഞാൻ കുടുങ്ങിയതു തന്നെ.

" ഞാൻ ഓടാ.."

ഞാൻ ചിന്തിച്ചു തീരും മുൻപേ അപ്പു ഇതും പറഞ്ഞു ഓടി. ഞാൻ ഒറ്റപ്പെട്ടു. ഇനി വേറെ വഴിയൊന്നുമില്ല. ഞാനും ഓടി.

             പാടം കടന്ന് വീടിനടുത്തുള്ള റോഡിലെത്തിയ ശേഷമാണ് ഞങ്ങൾ നിന്നത്. ഞാൻ അപ്പുവിനൊപ്പം ഓടി എത്തിയ ഒരേ ഒരു ദിവസം അതു മാത്രമാണ്. തിരിഞ്ഞു നോക്കിയപ്പോൾ അങ്ങ് ദൂരെ അവ്യക്തമായി കണ്ട ആ രൂപം ബാബുവേട്ടൻ തന്നെയാണ് എന്നാണ് ഇന്നും ഞങ്ങളുടെ വിശ്വാസം. പരസ്പരം ഒന്നും സംസാരിക്കാതെ ഞങ്ങൾ വീടുകളിലേക്ക് പോയി.


            ബാബുവേട്ടൻ അന്ന് എന്തു ഉദ്ദേശത്തോടെ യാണ് അങ്ങനെയൊക്കെ ചെയ്തത് എന്ന് എനിക്കറിയില്ല. പക്ഷെ അന്ന് മുതൽ ബാബുവേട്ടൻ എനിക്ക് ഒരു ഭീകരനാണ്. ബാബുവേട്ടൻ മാത്രമല്ല ; ഒരു കാലില്ലാതെ ക്രച്ചസ്സിലൂന്നിനടക്കുന്ന എല്ലാവരും.......!!!!!

***********