Monday 9 January 2017

ഛിദ്രം



        ആഴങ്ങളിലേക്ക് കുത്തിയിറക്കപ്പെട്ട ഇരുമ്പു ദണ്ഡുകൾ ഉറക്കചരടുകൾ കഷ്ണിച്ചപ്പോഴാണ് ഡോക്ടർ അന്നും കണ്ണ് തുറന്നത്. ഭക്ഷണത്തിനു മുൻപേ അകത്താക്കുന്ന നാല് പെഗ് വിസ്കിയുടെ ലഹരിയിലാണ് അയാൾ അത്ര നേരമെങ്കിലും ഉറങ്ങാറ്. അയാൾ തൊട്ടടുത്ത് കിടക്കുന്ന ഭാര്യയെ നോക്കി. ഇടതുവശം ചെരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ്. അവൾ ഗർഭിണിയായ ശേഷം താൻ കർശനപ്പെടുത്തിയ പുതിയ ചിട്ടവട്ടങ്ങൾ കൊണ്ട് അവൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു, ഇടതു വശം ചെരിഞ്ഞുള്ള ഉറക്കം. പാവം..! ഇപ്പൊ ശീലമായിരുന്നു.

    ഡോക്ടർ ടവ്വൽ എടുത്തു മുഖത്തെ വിയർപ്പൊപ്പി. മെഡിക്കൽ കോളേജ് പഠനകാലത്തെ പ്രണയിനി ഇന്ദുവിനെ പെട്ടെന്നോർത്തു. ഇങ്ങനെ തന്നെയാണ് പതിവ്. ഉണർന്നു കഴിഞ്ഞാൽ പിന്നെ ചിന്തകളുമായി മല്ലിട്ടു കിടക്കാനേ അയാൾക്ക്പറ്റാറുള്ളൂ. ഒരു ആന്വൽ ഡേ ആഘോഷത്തിനിടെ ബാക്ക് സ്റ്റേജിൽ വച്ചാണ് ആരോ പാവത്തിനെ... ഡോക്ടർക്ക് എന്തോ എരിഞ്ഞു തികട്ടി. പ്രതിഷേധങ്ങളും നീതിക്കായുള്ള മുറവിളിയുമായി ദിവസങ്ങൾ കഴിഞ്ഞു. ഇന്ദു ആകെ മാറി, തന്നിൽ നിന്ന് അകന്നു. തന്നിൽ നിന്നല്ല; അവളിൽ നിന്ന് തന്നെ. തന്റെ ചുറ്റുമുള്ളവരിൽ ഒരാളാണ് അത് ചെയ്തത് എന്ന ചിന്ത അയാളിൽ പലതും കീറി മുറിച്ചു. അത് താൻ തന്നെയുമാവാം എന്ന ചിന്തയിലാണ് അയാൾക്ക് ഉറക്കം നഷ്ടപ്പെട്ട് തുടങ്ങിയത്

    ഭയാശങ്കകളോടെ അയാൾ വിവാഹത്തിൽ നിന്നും മാറി നിന്നു. ഭാര്യയുടെ സുരക്ഷിതത്വം അയാളിൽ ഒരു ചോദ്യചിഹ്നത്തിന്റെ ഞെട്ടലുണ്ടാക്കി. അമ്മയുടെ ആത്മഹത്യാഭീഷണിയാണ് പിന്നെ അയാളെ ഒരു വിവാഹപ്പന്തലിൽ കൊണ്ടിരുത്തിയത്.

ഇന്ദുവിന്മുഖവും പേരും മാറി മാറി വന്നു. പത്രങ്ങളിൽ, ചാനലുകളിലെ വാർത്താഘോഷങ്ങളിൽ, സുഹൃത്തുക്കൾക്കൊപ്പമുള്ള ചർച്ചകളിൽ ... ഓരോ ദിവസവും ഇന്ദുവിന്പുതിയ മുഖം, പുതിയ പേര്, പുതിയ പ്രായം..!!

    ഭാര്യ ഗര്ഭിണിയായതു അയാളുടെ അമ്മക്ക് ശരിക്കും ഒരാഘോഷമായിരുന്നു. ഒറ്റ മകനൊരു 'കുഞ്ഞിക്കാല്' കാണാൻ അവർ വഴിപാടുകൾ നേരാൻ തുടങ്ങിയിട്ട് കാലമേറെ ആയിരുന്നു. കിടപ്പറയിൽ ഭാര്യയെ പ്രാപിക്കാനാഞ്ഞപ്പോഴെല്ലാം അയാളിൽ ആരുടെയോ നിലവിളികൾ ഉയർന്നു. രാത്രികളിൽ അയാൾ ഉണർന്നിരുന്നു. കിടപ്പറയുടെ വാതിൽ തള്ളിത്തുറന്നു വരുന്ന ഒരു അവ്യക്ത രൂപത്തെ അയാൾ വല്ലാതെ ഭയപ്പെട്ടു. ഇടക്കൊക്കെ അയാൾക്ക് രൂപത്തിന് തന്റെ മുഖവുമായി സാദൃശ്യം തോന്നി..

ഡോക്ടർ ഭാര്യയുടെ വയറ്റിൽ തലോടി. നല്ല ഉറക്കത്തിലാണ് ..പാവം !!

    ഭാര്യ ഗർഭിണിയായതിനു ശേഷം അയാളിൽ ആവലാതികൾ കൂലം കുത്തി  പെയ്തു തുടങ്ങി. ലേബർ റൂമിൽ പിറന്നു വീഴുന്ന ഒരു പെൺകുഞ്ഞിന്റെ കരച്ചിൽ നിലവിളിയായി മാറുന്നത് അയാൾ കേട്ടുതുടങ്ങിയിരുന്നു. ഇന്നാണ് സുഹൃത്തായ മറ്റൊരു ഡോക്ടറിന്റെ ക്ലിനിക്കിലെത്തി സ്കാനിംഗ് നടത്തിയത്. സമയത്തു അങ്ങനെ ഒരു സ്കാനിങ്ങിന്റെ ആവശ്യമെന്തെന്നു ഭാര്യയെ ബോധ്യപ്പെടുത്താൻ അയാൾ ഏറെ നുണ പറഞ്ഞു. 'സെക്സ് ഡിറ്റർമിനേഷ'ന്റെ കാര്യത്തിൽ സുഹൃത്തിനോടും.


    ഡോക്ടർ തലയിണക്കടിയിൽ നിന്നും മൊബൈൽ എടുത്തു. സുഹൃത്തിന്റെ വാട്സ്ആപ്പ് മെസ്സേജ് കയ്യിലിരുന്ന വിറച്ചു. അയാൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു തന്റെ ക്യുറേറ്റും ഫോസെപ്സും മറ്റും തപ്പിയെടുത്തു.. പിന്നെ, ഭാര്യയുടെ കാലുകൾക്കിടയിലേക്ക് നൂഴ്ന്നിറങ്ങി....!

******
ഹരീഷ് കുമാർ സി