Wednesday, 3 June 2015

ഇതാണ് ന്യൂ ജനറേഷൻ !!!!!!

ഇതാണ് ന്യൂ ജനറേഷൻ !!!!!!


മലയാള സിനിമക്കിത് (വസൂലാക്കാനാകാത്ത) നല്ല കാലം എന്ന  പേരിൽ ഒരു കുറിപ്പ് എഴുതി തുടങ്ങിയിരുന്നു ഞാൻ.  രാമനും ഭാസ്കരനും വിനീതനുമെല്ലാം  തീയറ്ററുകളിൽ  നിറഞ്ഞോടുന്നു എന്ന (സത്യമോ വ്യാജമോ??)  രീതിയിലുള്ള റിപ്പോര്ടുകളും  show-കളും ആയിരുന്നു   കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത്. മാത്രമല്ല , “വടക്കൻ സെൽഫി”  കണ്ട് ആളുകൾ കയ്യടിക്കുന്നതും കണ്ടു. “വേലയില്ലാ പട്ടതാരി”യും ചില പഴയ ശ്രീനിവാസൻ നമ്പരുകളും പിന്നെ ട്വിസ്റ്റുകൾ സൃഷ്ടിക്കാൻ ശ്രമിച്ചു അന്തം വിട്ടു പോയ ക്ലൈമാക്സ്മാണ് 'സെൽഫി' എന്നറിയാഞ്ഞിട്ടല്ല. ഇത്രയെങ്കിലും കാണാൻ കൊള്ളാവുന്ന രീതിയിൽ പടച്ചു വച്ചല്ലോ എന്ന സന്തോഷമാണ് കയ്യടി. അത് കൊണ്ട് തന്നെ ആളുകൾ സിനിമ കാണുന്നില്ല എന്ന് പറയുന്നതിൽ കഴമ്പില്ല എന്നും ആളുകൾ സിനിമ കാണുന്നത് മുതലാക്കാൻ മലയാള സിനിമയ്ക്കു ആകുന്നില്ല എന്നതാണ് പ്രശ്നം എന്നുമുള്ള  ചിന്തയിൽ  നിന്നായിരുന്നു കുറിപ്പിന്റെ തുടക്കം.


കുറിപ്പിനെ അലസിപ്പിച്ചു കൊണ്ടാണ് അൽഫോൻസ്പുത്രൻ പ്രേമവുമായി വന്നത്. അടികൂടി ടിക്കറ്റ്എടുത്തത്മോശമായില്ല; സത്യം.
മലയാളത്തിന്റെ ഓട്ടോഗ്രാഫ് ആണ് പടം. സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സിനിമ കണ്ടു കൊണ്ടിരുന്ന രണ്ടര മണിക്കൂറും നമ്മുടെ ചുണ്ടിൽ മായാതെ നിന്ന ആ പുഞ്ചിരിയല്ലാതെ വേറൊന്നുമുണ്ടാകില്ല. എങ്കിലും പ്രേമം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട് ; എന്താണ് ന്യൂ ജനറേഷൻ എന്ന്. ഫഹദിന്റെ ചുണ്ട് കോർക്കലൊ  അനൂപ്മേനോന്റെയും പല്ലിശ്ശേരിയുടെയുമെല്ലാം  വായു- ജെട്ടി ഡയലോഗുകളല്ല :മറിച്ച് പറയാനുള്ളത് എങ്ങനെ പറയണമെന്നത് സ്വയം തീരുമാനിക്കുകയും അത് ബാക്കി ആരെയും കൂസാതെ പറയുകയും ചെയ്യുക എന്നതാണ് എന്ന്. നമ്മുടെ ആസ്വാദന ബോധത്തെ ഒന്നാകെ മാറ്റി മറിച്ച് കൊണ്ടാണ് അൽഫോൻസ്നമ്മളെ സിനിമ കാണിക്കുന്നത്.


എണ്പതുകളിൽ ജനിച്ചു ഇപ്പോൾ മുപ്പതുകളിലെത്തി നിൽക്കുന്ന ഞാനടങ്ങുന്ന തലമുറയ്ക്ക് ഒരുപാടു പ്രത്യേക സൗഭാഗ്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മമ്മൂട്ടി- മോഹൻലാൽ ഇവരുടെ പ്രതാപകാലം, ക്രിക്കറ്റ്‌- സച്ചിൻ, ക്ലാസ്സിക്കുകളായ സിനിമകൾ, നല്ല തമാശകൾ, ലാൻഡ്ഫോണ്‍- മൊബൈൽ മാറ്റം, ഇന്റെർനെറ്റിന്റെ വരവ്, യാഹൂ മെസ്സെഞ്ചെരിൽ നിന്നും ഒർകുറ്റിലെക്കും പിന്നെ, ഫേസ്ബുക്ക്‌ , വാട്സാപ്പിലെക്കുമുള്ള വളർച്ച അങ്ങനെ എല്ലാം അറിഞ്ഞാസ്വദിച്ച ഒരു തലമുറ ആണത്. തലമുറയിലെ ചില ചെറുപ്പക്കാരാണ് സിനിമയ്ക്കു പിന്നിൽ. സിനിമയിലെ നായകനായ ജോർജും ജനിച്ചത്അതെ സമയത്ത് തന്നെ. 1984 - ജനിച്ച ജോർജിന്റെ 2014 വരെയുള്ള ജീവിതമാണ്സിനിമ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ മൂന്നു പ്രണയങ്ങൾ. മുപ്പതു വർഷക്കാലത്തെ രണ്ടര മണിക്കൂറിലേക്ക് മനോഹരമായി ചുരുക്കിയിട്ടുണ്ട് സംവിധായകൻ. മുൻപ്, ഏതാണ്ട് ഇതേ കാലയളവ്പറഞ്ഞ സിനിമയായിരുന്നു 1983. പക്ഷെ ഒരു മുൻ മാതൃകകളെയും പിൻപറ്റാതെയാണ് അൽഫോൻസ്കാലം മറച്ചിടുന്നത്. ഇരുട്ടും കൊറേ ഇരുട്ടും കഴിഞ്ഞാൽ മറിയുന്നത് പത്തു വർഷമാണ്‌.

സിനിമ ജോർജിന്റെ കഥയായതു കൊണ്ട് തന്നെ ജോർജ് ആയി അഭിനയിച്ച നിവിൻ പോളിയെ നമുക്ക് നായകൻ എന്നു വിളിക്കാം. ( സത്യത്തിൽ കോയയും ശംഭുവും ജോർജും ജസ്ടിനുമെല്ലാം തുല്യ കഥാപാത്രങ്ങളാണ്). തന്റെ ഏറ്റവും നല്ല പ്രകടനവുമായി നിവിൻ തകർത്തിട്ടുണ്ട്. വിനീത് ശ്രീനിവാസൻ വാർപ്പു മാതൃകകളിൽ നിന്നും പുറത്തു ചാടുക മാത്രമല്ല ഡാൻസ്, ആക്ഷൻ, സെന്റിമെൻസ് അങ്ങനെ എല്ലാം നന്നായി ചെയ്തിട്ടുമുണ്ട്. സംഭവങ്ങളുടെയെല്ലാം WHOLE SALE DEALER- മാരായി കുറെ സംവിധായകർ മലയാളത്തിൽ ജരാനരകൾ ബാധിചിരിപ്പുണ്ട് ; അവർക്ക് പിടി കൊടുക്കാതിരുന്നാൽ നിവിൻ ഇനിയും നമ്മളെ ഇഷ്ട പെടുത്തി കൊണ്ടെയിരിക്കും.


എല്ലാ വിഷയങ്ങൾക്കും Aകിട്ടിയ പോലെയാണ് CASTING-ൽ അൽഫോൻസ്‌. താരതമ്യേന പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളത്രയും. എന്നിട്ടും എല്ലാവരും ഗംഭീരമാക്കിയിട്ടുണ്ട് അവരവരുടെ റോളുകൾ. സ്ത്രീ കഥാപാത്രങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മൂന്നു നായികമാരും ജോറാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മലർ ആയി വേഷമിട്ട പെണ്കുട്ടി. നൂറിൽ നൂറു മാർക്ക്‌.

പരമ്പരാഗത ചലച്ചിത്ര രീതികളെ തകർത്ത് എറിഞ്ഞിട്ടുണ്ട് ചിത്രത്തിലുടനീളം. കാലത്തിനും സ്നേഹത്തിനും നന്ദി പറയുന്ന THANKS CARD  മുതൽ END CARD വരെ പുതുമ പ്രകടം. മദ്യപാന സദസ്സിൽ സ്ഥിരം വന്നു പോകറുള്ളതാണല്ലോ ഒരു പാട്ട് മലയാള സിനിമയിൽ. അതിനെ "SCENE CONTRA " ആക്കിയത് ഉത്തമോചിതം തന്നെ. അല്ലെങ്കിലും നമ്മൾ കുറെ കാലമായി കണ്ടു കൊണ്ടിരിക്കുന്നതെല്ലാം SCENE CONTRA ആണല്ലോ.!!!


പ്രേമത്തിനെന്ന പോലെ സിനിമക്കും തുടക്കവും ഒടുക്കവുമില്ല. എവിടെ നിന്ന് വേണമെങ്കിലും നിങ്ങൾക്ക് സിനിമ കണ്ടു തുടങ്ങാം, എവിടെയും നിർത്താം. തലകുത്തി നിന്നും കാണാം. എങ്ങനെയായാലും നിങ്ങൾ ആസ്വദിക്കും കാഴ്ച. ഒരു പുതിയ വരവിന്റെ ഇരമ്പം കേൾക്കാം സിനിമയിലുടനീളം. പുത്തൻ സിനിമ സങ്കല്പങ്ങളുമായി ഒരു ടീമിന്റെ വരവിന്റെ ഇരമ്പം. ഇരമ്പം പറയാതെ പറയുന്നുണ്ട് ഇതാണ് ന്യൂ ജനറേഷൻ  എന്ന്‌. ബാക്കിയുള്ളവ SCENE CONTRA. !!!

Friday, 6 March 2015

ബാബുവേട്ടൻ എന്ന ഭീകരൻ

ബാബുവേട്ടൻ എന്ന ഭീകരൻ

          ബാബുവേട്ടന് ഒരു കാലില്ല...!! ക്രച്ചസ്സിലൂന്നിയാണ് നടപ്പ്. സ്കൂളിൽ പോകുന്ന വഴിക്കാണ് ഞങ്ങൾ ബാബുവേട്ടനെ കാണാറ്. പേര് അത് തന്നെയാണോ എന്ന് തീർച്ചയില്ല. വിളിച്ചു കേട്ടതോ പറഞ്ഞു കേട്ടതോ ആയ പേരാണ്. ഹെഡ് കോണ്‍സ്റ്റബിൾ-നു കുട്ടൻ പിള്ള എന്ന പേര് പോലെ ആ രൂപത്തിനും മുഖത്തിനും ആ പേര് ചേരുമെന്ന് തോന്നിയതിനാലാകണം അതിലൊരു സംശയം ഉണ്ടായിട്ടില്ല,\; ഇത് വരെ.

       ഞാനും അപ്പുവും കൂടിയാണ് സ്കൂളിലേക്കുള്ള യാത്ര. വീട്ടിൽ നിന്നിറങ്ങുമ്പോൾ  അതേ സ്കൂളിലെ 'മാഷാ'യ ഏട്ടനും കൂടെയുണ്ടാകും. പക്ഷെ, ആദ്യത്തെ വളവു തിരിയുമ്പോഴേക്കും ഏട്ടൻ അപ്രത്യക്ഷനാകും. ഏട്ടന്റെ ഈ ധൃതി ഞങ്ങൾക്ക് തീർച്ചയായും ഒരു സൌകര്യമായിരുന്നു. ഞങ്ങളുടെ കുരുത്തകേടുകൾക്ക് മുകളിൽ കഴുകൻ കണ്ണുകളുമായി ഏട്ടനില്ല എന്ന സ്വാതന്ത്ര്യം !!!

(മാവിലെറിഞ്ഞും പരസ്പരം അടികൂടി മണ്ണിൽ വീണ്‌രുണ്ടും ചൊറിയണ- ത്തിന്റെ ഇല പറിച്ചു മുഖത്ത് തേച്ചും അങ്ങനെ അങ്ങനെ സ്കൂളിലെത്തുന്ന ഒരു ബാല്യം എനിക്കുണ്ടായത് ഏട്ടൻ മനപൂർവം ചെയ്ത ആ 'ധൃതി' കാരണമായിരുന്നു എന്ന് ഞാൻ ഒരുപാടു ഇഷ്ടത്തോടെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.)

            ഏട്ടന്റെ കൈ പിടിച്ചു ഞാൻ ഒരേ ഒരു ദിവസമേ സ്കൂളിലെതിയിട്ടുള്ളൂ. അത് ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസമാണ്. അന്നും ഏട്ടൻ ആദ്യം എന്നെ കൊണ്ട് പോയത് 1B യിലേക്കാണ്. എന്നെ അവിടെയിരുത്തി "മാഷ്" (അങ്ങനെ മാത്രമേ ഞാൻ അന്ന് മുതൽ വിളിച്ചിട്ടുള്ളൂ; ഇന്നു വരെ.) തൊട്ടടുത്ത സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. സമപ്രായക്കാരായ ഒരുപാടു കുട്ടികളുടെ കളിചിരികൾക്കിടയിൽ ഒറ്റപ്പെട്ട്, ഭയപ്പാടുകളോടെ ഞാൻ ഇരുന്നു. എന്നെ തട്ടിക്കൊണ്ടു പോകാൻ വരുന്ന 'കുട്ട്യോളെപിടുത്ത'ക്കാരെ കുറിച്ചായിരുന്നു എന്റെ ഭയം. സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുന്പുള്ള അമ്മയുടെ ഉപദേശങ്ങളും 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന സിനിമയുമാണ് ആ ഭയം എന്നിലുണ്ടാക്കിയത്. അപ്പോഴാണ് സാരി ധരിച്ച രണ്ടു മൂന്നു സ്ത്രീകൾ ഒരുമിച്ചു അങ്ങോട്ട്‌ കേറി വന്നത്. ഞാൻ ഉറപ്പിച്ചു; ഇത് 'കുട്ട്യോളെപിടുത്ത'ക്കാർ തന്നെ. ഞാൻ നിലവിളിച്ചു കൊണ്ടോടി; ഏട്ടന്റെ അടുത്തേക്ക്. ഒരുപാടു ബുദ്ധിമുട്ടി എന്നെ സമാധാനിപ്പിച്ച ശേഷം ഏട്ടൻ പറഞ്ഞു തന്നു; അത് കുട്ട്യോളെ പിടുത്തക്കാരല്ല; ടീച്ചർമാർ ആണെന്ന്!!!!!!


             പറഞ്ഞു വന്നത്, സ്കൂൾ യാത്രയെക്കുറിച്ച്. മൂന്നു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. കുറച്ചു റോഡിലൂടെ നടന്നു ഒരു വലിയ പാടം കടന്നു പിന്നെയും കുറച്ചു ദൂരം റോഡിലൂടെ നടന്നു വേണം സ്കൂളിലെത്താൻ. പോകുന്ന വഴിക്ക് ഒരു കള്ളുഷാപ്പുണ്ട്. വഴിയിലെ ഒരു 'DANGER ZONE'  ആയിരുന്നു ഞങ്ങൾക്ക് ഈ കള്ളുഷാപ്. ഈ ലോകത്തെ ദുഷ്ടന്മാരെല്ലാം ഒന്നിച്ചു കൂടുന്ന സ്ഥലമാണ്‌ കള്ളുഷാപ് എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. ആ ഷാപ്പിന്റെ പരിസരത്ത് വച്ചാണ് ഞങ്ങൾ പലവട്ടം ബാബുവേട്ടനെ കണ്ടിട്ടുള്ളത്. 

അന്ന്..........

              അന്ന് സ്കൂൾ കുറച്ചു നേരത്തെ വിട്ടു. കള്ളുഷാപ് കഴിയുന്നത്‌ വരെ ഞങ്ങൾ വേഗത്തിൽ നടന്നു. പിന്നെ ശ്വാസം വിട്ടു.അപ്പോഴാണ് ഞങ്ങൾ അത് കണ്ടത്. അവിടെ ഒരു  'മൂച്ചി'യിൽ (മാവിന് ഞങ്ങളുടെ നാട്ടിൽ 'മൂച്ചി' എന്നാണ് പറയുക) നിറയെ പഴുത്ത മാങ്ങ. വീട്ടിലെത്താൻ ഒരുപാടു സമയവുമുണ്ട്. ഞങ്ങൾക്ക് നിയന്ത്രിക്കാനായില്ല. ഏറു തുടങ്ങി. ഒരു മാങ്ങയും വീഴുന്നില്ല. 
പെട്ടന്നാണ് ആ ചോദ്യം ഞങ്ങൾ കേട്ടത്.

" ആരാടാ ... ആരാന്റെ തൊടിയിലേക്ക്‌ കല്ലെറിയുന്നെ?"

ഞങ്ങൾ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി. ബാബുവേട്ടൻ!!!!!
കണ്ണുകൾ ചുവന്നിരിക്കുന്നു. ഷാപ്പിൽ നിന്നുള്ള വരവാണ്. ഞങ്ങൾ വിറച്ചു. ഇന്നത്തോടെ തീർന്നു ജീവിതം....!! ഞങ്ങൾ മനസ്സിലുറപ്പിച്ചു. 

" ഈ ചെയ്ത തെറ്റിന് ഒരു പരിഹാരം വേണമല്ലോ..?" ബാബുവേട്ടൻ

വധശിക്ഷ ഉറപ്പായ പ്രതി വിധി കേൾക്കാൻ നിൽക്കുന്ന മനസ്സോടെ ഞങ്ങൾ നിന്നു. ഇനി ഞങ്ങളെ രക്ഷിക്കാൻ ലോകത്തൊരു ശക്തിയുമില്ലെന്നു ഞങ്ങൾക്കു ഉറപ്പായികഴിഞ്ഞിരുന്നു. 

" നിങ്ങൾ കള്ളു കുടിക്യോ ഡാ "

ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു ഇല്ലെന്നു തലയാട്ടി.

" എങ്കിൽ ഇന്നു രണ്ടു പേരും കള്ളു കുടിച്ചിട്ട് പോയാ മതി ."

വധശിക്ഷയിൽ നിന്നു ജീവപര്യന്തമാക്കി ശിക്ഷ കുറഞ്ഞ ആശ്വാസമായിരുന്നു ഞങ്ങൾക്ക്‌.

"കാശുണ്ടോ കയ്യിൽ ?" ബാബുവേട്ടൻ പോക്കെറ്റിൽ കയ്യിട്ടു. 

"ഇല്ല അല്ലേ ..? ഞാൻ വീട്ടിൽ പോയി കാശ് എടുത്തിട്ട് വരാം. അതുവരെ ഇവിടെ തന്നെ നിൽക്കണം."

ഇതും പറഞ്ഞു ബാബുവേട്ടൻ ക്രച്ചസ്സിലൂന്നി നടന്നു പോയി.

        ഞങ്ങൾ അവിടെ നിന്നു. എന്ത് ചെയ്യണമെന്നു ഞങ്ങൾക്ക്‌ ഒരു പിടിയുമില്ലായിരുന്നു. ചെയ്ത തെറ്റിന്റെ ശിക്ഷ ഏറ്റു വാങ്ങാൻ മനസ്സ് പാകപ്പെടുത്തുകയല്ലാതെ എന്ത് വഴി ? ...
പക്ഷെ കള്ളു കുടിച്ചു വീട്ടിലെത്തിയാൽ...!!!
അതോർക്കുമ്പോൾ.......!!!


" നമുക്കു ഓടിയാലോ ?" അപ്പു ചോദിച്ചു.

അങ്ങനെ ഒരു സാധ്യതയെ പറ്റി ഞാൻ ചിന്തിച്ചതെയില്ലായിരുന്നു. പക്ഷെ അവൻ ഒരു ഓട്ടക്കാരനാണ്. ഓടിയാൽ അവൻ രക്ഷപ്പെടും; ഞാൻ കുടുങ്ങിയതു തന്നെ.

" ഞാൻ ഓടാ.."

ഞാൻ ചിന്തിച്ചു തീരും മുൻപേ അപ്പു ഇതും പറഞ്ഞു ഓടി. ഞാൻ ഒറ്റപ്പെട്ടു. ഇനി വേറെ വഴിയൊന്നുമില്ല. ഞാനും ഓടി.

             പാടം കടന്ന് വീടിനടുത്തുള്ള റോഡിലെത്തിയ ശേഷമാണ് ഞങ്ങൾ നിന്നത്. ഞാൻ അപ്പുവിനൊപ്പം ഓടി എത്തിയ ഒരേ ഒരു ദിവസം അതു മാത്രമാണ്. തിരിഞ്ഞു നോക്കിയപ്പോൾ അങ്ങ് ദൂരെ അവ്യക്തമായി കണ്ട ആ രൂപം ബാബുവേട്ടൻ തന്നെയാണ് എന്നാണ് ഇന്നും ഞങ്ങളുടെ വിശ്വാസം. പരസ്പരം ഒന്നും സംസാരിക്കാതെ ഞങ്ങൾ വീടുകളിലേക്ക് പോയി.


            ബാബുവേട്ടൻ അന്ന് എന്തു ഉദ്ദേശത്തോടെ യാണ് അങ്ങനെയൊക്കെ ചെയ്തത് എന്ന് എനിക്കറിയില്ല. പക്ഷെ അന്ന് മുതൽ ബാബുവേട്ടൻ എനിക്ക് ഒരു ഭീകരനാണ്. ബാബുവേട്ടൻ മാത്രമല്ല ; ഒരു കാലില്ലാതെ ക്രച്ചസ്സിലൂന്നിനടക്കുന്ന എല്ലാവരും.......!!!!!

***********

Wednesday, 9 April 2014

ആറാമിന്ദ്രിയം


താൻ എങ്ങനെ അവിടെ എത്തപെട്ടു എന്നാണ് അയാൾ അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്.... മോൾക്കുള്ള മരുന്നും വാങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് അയാൾ അങ്ങോട്ട്‌ നടന്നത്. അല്ലെങ്കിൽ അപ്പോഴാണ് അയാൾക്ക്‌ ബോധം നഷ്ടപെട്ടത്. ഓർമ തെളിയുമ്പോൾ താൻ നിൽക്കുന്നത് സെമിത്തേരിയിൽ ആണെന്ന് അയാളറിഞ്ഞു. അസ്തമയ സൂര്യൻ സൃഷ്ടിക്കുന്ന നിഴലിൽ തനിക്കു നീളം കൂടുതലാണെന്ന് അയാൾ കണ്ടു. ജനനത്തിൽ നിന്ന് മരണത്തിലേക്കുള്ള വളർച്ചയാണ് ജീവിതം എന്ന് ആരോ പറഞ്ഞത് അയാൾ പെട്ടന്നോർത്തു. പെട്ടന്ന് അയാൾ മോളെ കുറിച്ചും കയ്യിലെ മരുന്നിനെ കുറിച്ചും ഓർത്തു. പിന്നെ പെട്ടന്ന് തിരിഞ്ഞു നടന്നു.

*****************

ഇതിപ്പോൾ മൂന്നാമത്തെ തവണയാണ്;……………… എന്താണിത്? ചിന്തകളെല്ലാം  ഒടുവിൽ  മരണം എന്ന വലിയ സത്യത്തിൽ ചെന്നിടിക്കുന്നു; മുങ്ങിതാണ് ശ്വാസം മുട്ടുന്നു. ഭാര്യ അടുത്തുവന്നു കിടന്നത് അറിഞ്ഞെങ്കിലും ഉറങ്ങിയ പോലെ കിടന്നു.മോളുറങ്ങിക്കാണും; അവൾ കൂടുതൽ ചേർന്ന് കിടന്നു.

" ഇന്നെന്തു പറ്റി? അല്ലെങ്കിൽ എത്ര വൈകിയാലും ഞാൻ വരാതെ ഉറങ്ങാറില്ലല്ലോ?”
അവൾ കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.
”എയ്.. ഉറങ്ങിയൊന്നുമില്ല”
“ഈശ്വരാ ! മോളുറങ്ങുന്നതിനു  മുൻപേ  ധൃതി കാണിച്ചു  തുടങ്ങുന്ന ആള് തന്നെയാണോ ഇത്? “

         അവളുടെ സംസാരം കേട്ടപ്പോൾ എന്തോ ഈർഷ്യ തോന്നി. കിടപ്പറയിൽ താനൊരു പൈങ്കിളിക്കാരനാണെന്ന് ആദ്യമൊക്കെ അവൾ കളിയാക്കാറു ണ്ടായിരുന്നു. പിന്നെ പിന്നെ തന്നെ സന്തോഷിപ്പിക്കാനാണ് അവളും ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയത്. സാധാരണ നന്നായി രസിക്കെണ്ടതാണ്. പക്ഷെ, ഇന്നെന്തോ.....!!

“ഉറങ്ങാം” എന്ന് മാത്രം പറഞ്ഞു ചെരിഞ്ഞു കിടന്നു. മോളുടെ അസുഖം ഒന്നു കുറഞ്ഞുവന്നതാണ് . ഇനി മരുന്ന് മാത്രം കഴിച്ചാൽ മതി എന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിനിടയിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ... !!!! അടിവയറ്റിൽ നിന്നൊരു കാളൽ മുകളിലേക്കുയർന്നു.  ദൈവം, പ്രാർത്ഥന, വഴിപാടുകൾ അങ്ങനെ ഒരിക്കൽ പുചിച്ചു തള്ളിയ ഒരു നൂറു കൂട്ടം കാര്യങ്ങൾ അയാളുടെ ബുദ്ധിയിൽ മാറാല കെട്ടി.

             പണ്ട് collage കാലത്ത്, വൈകിട്ട് ഹോസ്റ്റലിൽ നിന്ന് പുറത്തു ചാടി ആദ്യം ‘മിനുങ്ങി’യും പിന്നെ പിന്നെ ‘തിളങ്ങി’യും നടന്നിരുന്ന സമയത്താണ് മരണം ഇതുപോലെ കൂടെയുണ്ടായിരുന്നത്. ബൈക്ക് പറക്കുന്ന വേഗത്തിലോടിക്കുമ്പോഴും കൂട്ടുകാരന്റെ ബൈക്കിൽ പുറകിൽ എഴുന്നേറ്റു നിന്ന് അഭ്യാസം കാണിക്കുമ്പോഴും മരണം ഒപ്പം തന്നെ എന്ന് തോന്നിയിരുന്നു. പക്ഷെ അന്ന് ഒരു ഭയവും തോന്നിയിരുന്നില്ല. ഒരു തരം രസിപ്പിക്കുന്ന ഹരമായിരുന്നു.. മരണത്തിന്റെ സാന്നിധ്യം. ഒരിക്കൽ ഇച്ചിരി ഓവറായി രണ്ടാം നിലയിൽ നിന്ന് താഴേക്ക്‌ വീണ് നിസ്സാരപരിക്കുകളോടെ (ഇപ്പോൾ ഓർക്കുമ്പോൾ ദൈവത്തിന്റെ കൃപ!!!! )  ആശുപത്രിയിൽ ബോധം വീഴുമ്പോഴും മരണത്തെ തോൽപിച്ച വീരമായിരുന്നു മനസ്സിൽ. പക്ഷെ ഇപ്പോൾ..!!!!!
അയാൾ കാലുകൾ മടക്കി ചുരുണ്ട് കൂടി.


“ഇതെല്ലാം തന്റെ തോന്നലാന്നെ”.. കുര്യച്ചൻ പറഞ്ഞ അതേ dialog ആണ് ഡോക്ടറും പറഞ്ഞത്. ഇപ്പോഴോ! എന്ന് പുരികമുയർത്തി കുര്യച്ചൻ അയാളെ നോക്കി. അയാൾ പിന്നെയും കടിച്ചു തൂങ്ങുകയായിരുന്നു.
“അല്ല സർ…. തുടർച്ചയായി മൂന്നു തവണയാണിത് സംഭവിച്ചത്.!”

“എടൊ…താനാദ്യം അവിടെ പോകും മുൻപേ...”..

“പോകും മുൻപേ അല്ല സർ….. എത്തും മുൻപേ…” അയാൾ മുറിച്ചു.

“എന്നാ… എത്തും മുൻപേ തന്നെ ഈ ചിന്തകൾ തന്റെ മനസ്സിൽ ഉണ്ടായിരുന്നു. തന്റെ സബ് കൊൻഷ്യസ്മൈൻഡ് തന്നെ കൊണ്ട് ചെയ്യിച്ചതാ ഇതെല്ലാം”

ഇനി തർക്കിച്ചാൽ അതിക്രൂരമായ തെറികൾ കേൾകേണ്ടി വരും എന്ന് തോന്നിയപ്പോൾ നന്ദി പറഞ്ഞു എണീറ്റ്‌ നടന്നു....
നാട്ടിലെ ഏക മനശാസ്ത്രജ്ഞൻ ആണിയാൾ. അയാളുടെ തെറി പറച്ചിൽ കുപ്രശസ്തമാണ്‌. അത് അയാൾ ഒരു ക്രെഡിറ്റ്‌ ആയി കരുതുന്നുമുണ്ട്. (തുറയിൽ മെന്റൽ ക്ലിനിക്‌ എന്ന ബോർഡ്‌ ആരോ തെറിയിൽ മെന്റൽ ക്ലിനിക്‌ എന്നാക്കിയത് മാറ്റാൻ ഇതുവരെ അയാൾ മെനക്കെടാത്തതും അതുകൊണ്ടാണ്..!!! ).

പോരും മുൻപ് അയാൾ ഇത്ര കൂടി പറഞ്ഞു.

“എടോ… ഈ സിക്സ്ത് സെൻസ് എന്നൊക്കെ പറയുന്നത് ഉള്ളതൊന്നുമല്ല. എനർജിയുടെ transformations കൊണ്ട് ചില എഫെക്ട്സ് ഒക്കെ അനുഭവപ്പെടുമെന്നതു ശരിയാണ്. അത് പക്ഷെ മരിക്കാൻ പോകുന്നവരെ നേരെ സെമിത്തേരിയിൽ കൊണ്ട് നിർത്തിയല്ല.. അല്ല.. അങ്ങിനെയാണേ നമ്മുടെ പെണ്ണുങ്ങളെല്ലാം കുടുങ്ങിപോയെനല്ലോ... ഇല്ലേ കുര്യച്ചാ..”

         അയാൾ ഉറക്കെ ചിരിച്ചു .(കൂടെ കുര്യച്ചനും..) അയാൾ പറഞ്ഞതിന്റെ വ്യന്ഗ്യാർത്ഥം മനസ്സിലായില്ലെങ്കിലും അപ്പോൾ അയാൾ ആലോചിച്ചത് ഈ ചിരി അൽപസമയം മുൻപാണെങ്കിൽ അയാളുടെ വായിൽ നിന്ന് തെറിച്ച തുപ്പൽ തുള്ളികളെല്ലാം തന്റെ മുഖത്ത് വീഴു മായിരുന്നല്ലോ എന്നായിരുന്നു. പുറത്തു കടന്ന ഉടൻ അയാളൊന്നു കാർക്കിച്ചു തുപ്പി. അതിന്റെ അർഥം മനസ്സിലായത് കൊണ്ട് കുര്യച്ചൻ ഒന്നും മിണ്ടിയില്ല.

കുര്യച്ചന്റെ മൊബൈൽ ശബ്ദിച്ചു... അത് അറ്റൻഡ് ചെയ്യാനായി കുര്യച്ചൻ അല്പം മാറി നിന്നു.

         അയാൾക്ക്‌ മൊബൈലിന്റെ ശബ്ദം കേൾക്കുന്നതെ വെറുപ്പാണ്.. ഒരിക്കൽ ബസിൽ പോകുമ്പോൾ ഒരു പെണ്‍കുട്ടി മൊബൈലിൽ സംസാരിക്കുന്നതു അയാള് ശ്രദ്ധിച്ചിരുന്നു...ആ പെണ്‍കുട്ടി ചുറ്റുപാടും ശ്രദ്ധിച്ചു മെല്ല ഫോണിൽ ഉമ്മ വക്കുന്നതും അയാൾ കണ്ടു..  ഇടക്കെപ്പോഴോ ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് അയാൾ സ്വന്തം മോളെ സങ്കല്പിച്ചു പോയി. അന്നാണ് അയാൾ മൊബൈൽ വെറുത്തു തുടങ്ങിയത്..  തന്റെയും ഭാര്യയുടെയും മൊബൈൽ അയാൾ അന്ന് തന്നെ വിറ്റു കളഞ്ഞു...

കുര്യച്ചൻ ഫോണ്‍ കട്ട്‌ ചെയ്തു....മുഖത്തെന്തോ ഭാവമാറ്റം..കുര്യച്ചൻ അടുത്ത് വന്നു..

“സിസിലിയാണ് വിളിച്ചത്.. മോൾക്കെന്തോ അസുഖം കുറച്ചു കൂടി ... ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ..”

         ഓട്ടോ വിളിച്ചതും കയറ്റിയതും എല്ലാം കുര്യച്ചനായിരുന്നു.. അയാൾ ഒന്നും പറഞ്ഞില്ല.. അയാളുടെ മൂക്കിലേക്ക് എന്തോ ഒരു ദുർഗന്ധം അടിച്ചു കയറി... ഹോസ്പിറ്റലിൽ എത്തി ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ആദ്യം കേട്ടത് ഉയർന്നു പൊങ്ങിയ ഒരു നിലവിളിയായിരുന്നു. ആ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ വീനുപോകതിരിക്കാനായി അയാൾ ഓട്ടോയിൽ പിടിച്ചു...
******************

ഓർമ തെളിയുമ്പോൾ താൻ സെമിത്തേരിയിൽ ആണെന്നു അയാളറിഞ്ഞു.. കരഞ്ഞു തളർന്ന സിസിലിയെ ആരോ പൊക്കിയെടുതിരിക്കുകയാണ്.. തന്നെയും കുര്യച്ചൻ താങ്ങി നിർത്തിയിരിക്കുന്നു.. അയാൾ പെട്ടന്ന് കുര്യച്ചനെ വിട്ടു മാറി നിന്നു... തന്റെ നിഴലിനു ഒട്ടും നീളമില്ലെന്നു അയാൾ കണ്ടു... പിന്നെ പൊട്ടികരഞ്ഞു...



*********

Sunday, 30 March 2014

റിയാലിറ്റി ഷോ




ഇന്ന് ഏപ്രിൽ ഒന്നാണ്. ലോക വിഡ്ഢിദിനം. ഞാൻ ഇന്ന് വിഡ്ഢിയാക്കപെട്ടിട്ടില്ല. ആരും അതിനു ശ്രമിച്ചിട്ടില്ല എന്നല്ല. ഞാൻ ബുദ്ധിപരമായി രക്ഷപെട്ടു.
 (ഞാൻ എല്ലാ വർഷവും ഒരുപാടു പേരെ ഫൂൾ ആക്കാറുണ്ട്.)

എന്റെ ഭാര്യയും മോളുമാണ് ആദ്യം എന്നെ ഫൂൾ ആക്കാൻ ശ്രമിച്ചത്‌. രാവിലെ  എഴുന്നേറ്റയുടൻ  മോൾ വന്നു കരഞ്ഞു പറഞ്ഞു. അച്ഛന് കുളിക്കാൻ വെള്ളം ചൂടാക്കുമ്പോൾ ഹീറ്ററിൽ നിന്ന് അമ്മക്ക് ഷോക്കടിചെന്നു. ഞാൻ കാണുകയും ചെയ്തു; അവൾ ബാത്റൂമിൽ ഹീറ്ററിൽ പിടിച്ചു നിന്ന് വിറക്കുന്നത്‌. നന്നായിരുന്നു അവളുടെ അഭിനയം.
പക്ഷെ എന്നോടോ....!!!!

പിന്നെ മോളും ഓടി അവളോടൊപ്പം ചേർന്നു. ഒടുവിൽ അവരിരുവരും കൂടി ക്ലൈമാക്സും അഭിനയിച്ചു തീർത്തു.
പക്ഷെ, കേളനുണ്ടോ കുലുക്കം...!!!

ഇതും കണ്ടു വന്ന അച്ഛന്റെയും അമ്മയുടെയും പെർഫോർമൻസ് ആയിരുന്നു പിന്നെ. എനിക്ക് ഭ്രാന്താണെന്നും ഞങ്ങളും അവരോടൊപ്പം പോകുകയാണെന്നും  പറഞ്ഞു ഒരുപാടു കരഞ്ഞു തകർത്തു. ഒടുവിൽ കയറുമെടുത്തു അവരുടെ ആത്മഹത്യാനാടകം.....!!!!! തരമല്ല ഇതിനപ്പുറം കണ്ടവനാണല്ലോ ഞാൻ....!!1

ഇപ്പോൾ നാലുപേരും നിശബ്ദരാണ്.ഞാൻ ഇരുന്നു പത്രം വായിക്കുന്നു. ഞാൻ സന്തോഷത്തിലാണ്. പാവങ്ങൾ  !!! ഒരുപാടു ചിന്തിച്ചു കണ്ടെത്തിയ തന്ത്രം ഒറ്റ നിമിഷം കൊണ്ടല്ലേ ഞാൻ തകർത്തത്...!!! ഒന്നുമല്ലെങ്കിലും ഫൂൾ ആക്കുന്നതിൽ അവരെക്കാളും എക്സ്പീരിയൻസ് കൂടുതലാണല്ലോ എനിക്ക്.......!!!!


***********

Saturday, 8 March 2014

നീലിമം




സീൻ 01
ഓടികൊണ്ടിരിക്കുന്ന കാറിന്റെ  ദൃശ്യം. പുറകിലെ സീറ്റിൽ ഇരിക്കുന്ന യുവതിയുടെ sideview . പുറത്ത് അതിവേഗത്തിൽ പുറകിലേക്ക് കുതിക്കുന്ന മരങ്ങൾ, കെട്ടിടങ്ങൾ etc ... ഇടയ്ക്കിടെ പാറിപറക്കുന്ന സാരിത്തുമ്പ്. ..

B.V (സ്ത്രീ ശബ്ദം ): "എങ്ങോട്ടാണീ യാത്ര...? എന്തൊക്കെയാണ് യാത്രയിൽ എനിക്ക് നഷ്ടമാകുന്നത് ...? അരഞ്ഞരഞ്ഞ് ഞാൻ മിനുസങ്ങളിലേക്ക് പാകപെട്ടത് യാത്രയിലാണ്... എന്റെ സ്വപ്നങ്ങളുടെ മന്ദാരപൂക്കൾ ഉണങ്ങികരിഞ്ഞു വീണത് വഴിയിലുടനീളമാണ്. പിന്നെ,...ഞാൻ......എനിക്കന്യയായി തീർന്നതും. ഈശ്വരാ....!!!"

കാർ ഒരു ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിക്കുന്നു.സ്ത്രീ കർചീഫ് എടുത്തു മുഖം തുടക്കുന്നു.
Cut.


സീൻ 2
ഒരു കിടപ്പുമുറി
പകുതി ഇരുട്ട്.

ഒരു കിടക്കയിലിരുന്നു കഞ്ഞി കുടിക്കുന്ന യുവാവ്. തൊട്ടടുത്ത്ഭാര്യ നീലിമ..(നേരത്തെ കണ്ട യുവതി.)യുവാവ് ഇടയ്ക്കിടയ്ക്ക് ഭാര്യയുടെ മുഖത്ത് നോക്കുന്നുണ്ട്നീലിമ തല താഴ്ത്തി ഇരിക്കുന്നു. ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന തിരിച്ചറിവിൽ അവൾ അസ്വസ്തയാണ്. കഞ്ഞി കുടിച്ചു  പ്ലേറ്റ് നീലിമക്ക് കൊടുത്തു കിടക്കയിലേക്ക് ചാരി യുവാവ് : "എന്തിനാടോ താനിങ്ങനെ കഷ്ടപെടുന്നത്? ഞാൻ രക്ഷപെടുമെന്ന് എന്തുറപ്പാ തനിക്കുള്ളത്...? അന്ന് നിന്നെ വിളിച്ചിറക്കി കൊണ്ടുപോരാൻ തോന്നിയ നിമിഷത്തെ ഞാനിപ്പോൾ ശപിക്കുകയാണ് .."

നീലിമ (എണീറ്റ്പ്ലേറ്റ് എടുത്ത്): "കിടന്നോളൂ.. അധികം സംസാരിക്കണ്ട "
കണ്ണുകൾ ഇടയാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.
അവൾ പതിയെ പുറത്തേക്ക്.

 Cut.

സീൻ 03

അതേ രാത്രി
അതേ മുറി
 യുവാവ് കിടക്കയിൽ കിടക്കുന്നു.. നീലിമ മുറിയുടെ മൂലയിൽ ഒരു കസേരയിൽ ഇരുന്നു എന്തോ എഴുതുന്നു. ഇരുണ്ട വെളിച്ചം മാത്രം.

B.V  : "ഞാൻ ഉറങ്ങാൻ പോകുന്നു. തീർത്തും ശൂന്യമായ ഒരു മനസ്സുമായി. ആപേക്ഷികമായ ശരിതെറ്റുകളെകുറിച്ചുള്ള ചിന്തകൾ ഇപ്പോൾ എന്നെ അലട്ടുന്നില്ല. ഭാവി എന്റെ വിദൂര ചിന്തകളിൽ പോലുമില്ല. എന്റെ മനസ്സിന്റെ   പുറംചട്ടയിലെ blurb- വായിക്കാൻ കഴിയുന്നത്ഇത്രമാത്രം. എനിക്ക് ശ്യാമിന്റെ ജീവിതം തിരിച്ചു പിടിക്കണം. പുസ്തകം ഞാൻ തുറക്കാതെ തന്നെ വെക്കുന്നു."
ഡയറി അടച്ചു വെച്ച് ദീർഘശ്വാസം വിടുന്ന നീലിമ. അത് ശ്രദ്ധിക്കുന്ന ഭർത്താവ്.

Cut.

സീൻ 04
അതേ രാത്രി
അതേ മുറി

നിലത്തു വിരിച്ച കിടക്കയിൽ കിടക്കുന്ന നീലിമനീലിമയുടെ വയറ്റിലൂടെ അരിച്ചു നീങ്ങുന്ന പുരുഷന്റെ വിരലുകൾനീലിമ ഞെട്ടി എണീറ്റ്മാറി നിൽകുന്നു. കിടക്കയിൽ ഇരിക്കുന്ന ശ്യാം അർദ്ധനഗ്നനാണ്‌.

ശ്യാം: "മോളൂ ..വാ കിടക്ക്‌"
നീലിമ: "എന്താ ശ്യാം ഇത്.. എഴുന്നേറ്റു പോയി കിടക്കൂ..."
ശ്യാം:" എന്താ മോളേ.. നിനക്കെന്നോട് അറപ്പാണോ? എനിക്ക് പകരുന്ന രോഗമൊന്നുമല്ലല്ലോ? പിന്നെന്താ?"
നീലിമ: "ശ്യാം. Don’t be childish..."
ശ്യാം: "നാളെ രാവിലേക്ക് ഞാനെങ്ങാൻ തീർന്നു പോയാൽ..."
നീലിമ (വിതുബികൊണ്ട്): ശ്യാം...പ്ലീസ്....


വല്ലാത്തൊരു ഭാവത്തോടെ നീലിമയെ നോക്കി എണീറ്റ്ശ്യാം കട്ടിലിൽ കിടക്കുന്നു... വിതുമ്പി നിൽക്കുന്ന നീലിമ..

Cut.

സീൻ 05
കാർ ഒരു ഹൊട്ടെലിനു മുൻപിൽ നിർത്തിയിട്ടിരിക്കുന്നു. ഒരാൾ വന്നു ഡോർ തുറന്നു നീലിമയോട്
; “102 ആണ് മുറി.  റിസപ്ഷനിൽ ഞാൻ പറഞ്ഞിട്ടുണ്ട്.. നേരെ പൊയ്ക്കോളൂ.."
നീലിമ പുറത്തിറങ്ങി സാരി കൊണ്ട് പുതച്ചു സാവധാനം നടന്നു പോകുന്നു..
അത് നോക്കി നെടുവീർപ്പിട്ടു അയാൾ ഡ്രൈവെരോട്: "ഇതാണ് യോഗം, വിധി എന്നൊക്കെ പറയുന്നത്.."
ഡ്രൈവർ: “എന്ത് പറ്റി ഇക്കാ? ഇന്ന് സെന്റിയാണല്ലോ?”
ഇക്ക: “ഏതോ നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ... ഒരുത്തനെ പ്രേമിച്ചു കെട്ടി...ഇപ്പൊ ചെക്കന്റെ തലക്കകത്ത് എന്തോ കുന്ത്രാണ്ടം..എന്തോ വലിയ operation വേണത്രേ...പെണ്ണിന്റെ കയ്യിലാണേൽ കാശുമില്ല.. ഒടുവിൽ എന്റെ കയ്യിൽ വന്നു പെട്ടു.”

ഡ്രൈവർ (മദ്യകുപ്പി പൊട്ടിച്ചു ഗ്ലാസ്സിലൊഴിച്ചു നീട്ടികൊണ്ട് ):  “അപ്പൊ ഇക്കാക്ക്കോളടിച്ചു.. നല്ല ഉഗ്രൻ  സാധനമാണല്ലോ. “

ഇക്ക.: “ഇല്ലെടാ.. അതിന്റെ സങ്കടം കണ്ടാൽ കയ്യിട്ടു വാരാൻ തോന്നില്ല.”

ഒറ്റവലിക്ക് മദ്യം അകത്താക്കുന്നു..

Cut.
സീൻ 06

102 എന്നെഴുതിയ മുറിയുടെ  മുന്നിൽ നിൽകുന്ന നീലിമ.. പതിയെ വാതിലിൽ തട്ടുന്നു. അകത്തു നിന്ന് ഉച്ചത്തിൽ "yes..come in”
ശബ്ദത്തിലെ  പരിചിതത്വം  അവളിൽ  ആകാംക്ഷ  വർദ്ധിപ്പിക്കുന്നുണ്ട്. തിടുക്കം വാതിൽ തുറക്കുന്നതിൽ പ്രകടമാവുന്നുമുണ്ട്. അകത്തു കയറിയ നീലിമയുടെ മുഖത്ത് ഒരു നിമിഷത്തെ നിസ്സംഗത . പിന്നെ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് വീണുപോകുന്നു. കുറച്ചു മുന്നോട്ടു വന്നെങ്കിലും പിന്നെ വരാൻ മടിച്ചു ശ്യാം...!
പതിയെ ഇരുട്ട് പരക്കുന്നുനീലിമയുടെ കരച്ചിൽ B.V
സ്ക്രീനിൽ തെളിയുന്ന കുറിപ്പ്.
"ആരംഭവും അവസാനവും
എപ്പോഴും ഇവിടെ ഉണ്ടായിരുന്നു;
അവസാനത്തിനു ശേഷവും
ആരംഭത്തിനു മുൻപും"
- ടി. എസ്. എലിയട്ട് , എം ടി


********

Friday, 21 February 2014

ജനുവരി 30, 2003

ജനുവരി 30, 2003

(എന്നെ തന്നെയല്ലേ ഈ ദിവസം എനിക്ക് നഷ്ടപെട്ടത്????)


രാവിലെ ആറു മണിക്കെഴുന്നേറ്റു.
ഇന്നലെ ശരിക്കു ഉറങ്ങിയിട്ടില്ല. എന്തൊക്കെയോ ചിന്തിച്ചു കിടക്കുകയായിരുന്നു…....
പല്ല് തേച്ചു കുളിച്ചു വന്നപ്പോഴേക്കും സതിയേട്ടൻ പോകാൻ റെഡി ആയിരുന്നു. (സതിയേട്ടന്റെ സ്കൂൾ ടൂർ ആണത്രേ..!)
സതിയേട്ടൻ വന്നു യാത്ര പറഞ്ഞു..
 "ഇന്നലെ ഷബിയും ജുനൈദും പറഞ്ഞ പോലെ ഇനി ഓണത്തിന് കാണാം " കരച്ചിലാണ് വന്നതെങ്കിലും ചിരിച്ചെന്നു വരുത്തി. ആദ്യമായി ഖദർ ഷർട്ടുമിട്ട് സതിയേട്ടൻ ഗേറ്റ് കടന്നു പോയി……


കുളി കഴിഞ്ഞു പാന്റ്സും ബനിയനുമിട്ട് ദോശ കഴിക്കാനിരുന്നു. എല്ലാവരും ചുറ്റുപാടും  നിൽക്കുന്നു..
ചങ്കിൽ എന്തോ തടഞ്ഞ പോലെ ...!!!!!
ദോശ ഒരു പൊട്ടു കഴിച്ചു. നെഞ്ചിൽ നിന്ന് ഇറങ്ങുന്നില്ല. തണുത്ത ഒരു ഗ്ലാസ്‌ ചുക്കുവെള്ളം മാത്രം കുടിച്ച് എഴുന്നേറ്റു. ആരുടേയും മുഖത്ത് നോക്കാതെ...!!!

മുകളിൽ കലേച്ചിയുടെ മുറിയിൽ ചെന്ന് ഷർട്ട്‌ ഇട്ടു. പെട്ടന്ന് കലേച്ചി കയറിവന്നു. 150 രൂപ കയ്യിൽ വച്ചുതന്നു. " വിഷമിക്കൊന്നും വേണ്ട ട്ടോ…. പോയി വലിയ ആളായി വാ.." കലേച്ചിയുടെ മുഖത്തു തന്നെ നോക്കി ചിരിച്ചു.(അകത്തു കരയുകയായിരുന്നെങ്കിലും...!!!) അകത്തെ കരച്ചിൽ പുറത്തേക്കു എത്തുമെന്ന് തോന്നിയ നിമിഷം കലെച്ചിക്ക് കയ്യും കൊടുത്തു സുരേട്ടന്റെ മുറിയിലേക്ക്.


സുരേട്ടന്റെ മുറിയിൽ കണ്ണാടിക്കു മുൻപിൽ എന്തോ ആലോചിച്ചു കുറച്ചു നേരം നിന്നു. അപ്പോഴേക്കും അമ്മ കയറി വന്നു. അമ്മയുടെ മുഖത്തേക്ക് അറിയാതെ ഒന്നു നോക്കിപ്പോയി. പാവം എന്റെ അമ്മ നിന്നു വിങ്ങുകയാണ്. പൊട്ടുകയാണ്‌. അമ്മയെ എനിക്ക് സമാധാനിപ്പിക്കണം എന്നുണ്ട്. കെട്ടിപിടിക്കണം എന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്താൽ എന്റെ നിയന്ത്രണം എനിക്ക് നഷ്ടപെടുമായിരുന്നു. ഒന്നും ചെയ്യാതെ നിന്നു. പക്ഷെ മനസ്സ് കൊണ്ട് അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞിരുന്നു ആ സമയം…..!!!
അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എല്ലാവരോടും നന്നായി പെരുമാറണം എന്നും മറ്റും. കണ്ണും മൂക്കും ചെവിയും അടഞ്ഞിരുന്നതിനാൽ അത് കേൾക്കാനോ കാണാനോ മണക്കാനോ കഴിഞ്ഞില്ല. ഞാൻ എന്തോ അസഹിഷ്ണുതയോടെ അമ്മയെ വിളിച്ചു താഴേക്കിറങ്ങി. അമ്മയെ ചേർത്തുനിർത്തി കൈ പിടിച്ചു താഴേക്കിറക്കാൻ മനസ്സ് ആഗ്രഹിക്കാഞ്ഞിട്ടല്ല. പക്ഷെ അമ്മേ എനിക്കതിനു കഴിയുമായിരുന്നില്ല….!!!

താഴേക്ക്‌ ചെന്നതു് വലിയ മുറിയിലേക്കായിരുന്നു. അവിടെ കട്ടിലിൽ ഗീതേച്ചി ഇരിക്കുന്നു.ഗീതേച്ചിക്ക് കൈ കൊടുത്തു.  ഗീതേച്ചിയും എന്തോ പറഞ്ഞു. എല്ലാവരും മുറിക്കു പുറത്തു നിൽക്കുന്നു.
മുറിക്കു പുറത്തിറങ്ങി.
“പോയാലും സാരമില്ല. ഒരു വാച്ച് എടുത്തോ”.. അച്ഛൻ പറഞ്ഞു.
അതിനെ അനുകൂലിച്ചും ഞാൻ വാക്മാൻ കൊണ്ട് പോകുന്നതിനെ  കളിയാക്കിയും സുന്ദുവേട്ടനും എന്തോ പറഞ്ഞു. ഞാൻ വാച്ച് എടുത്തു കെട്ടി. ഞാൻ പുറത്തേക്ക്.
ഒപ്പം.... എല്ലാരും...!!!!

സജു അമ്മയുടെ മുറിയിൽ കിടക്കുകയായിരുന്നു.  അവിടേക്ക് ചെന്നു. കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു. പാവം ! സുഖമായുറങ്ങുന്നു. വിളിക്കാൻ തോന്നിയില്ല. പക്ഷെ വിളിക്കാതെ ഒരു "ബാബേ" കിട്ടാതെ എനിക്ക് പോകാൻ കഴിയില്ലല്ലോ? !!!!!!

ആദ്യം കവിളിലൊരുമ്മ കൊടുത്തു. ഉണർന്നില്ല.
പിന്നെ മുഖത്തു തട്ടി വിളിച്ചു. എന്നത്തേയും പോലെ വാശി പിടിച്ചു കരയുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ കണ്ണ് തുറന്നു നോക്കി. ഹരിമാമ പോവ്വാണെന്നു പറഞ്ഞപ്പോൾ എന്തോ ആലോചിച്ചു തലയാട്ടി. “ബാബേ” തരാൻ പറഞ്ഞപ്പോൾ എണീറ്റ്‌ കെട്ടിപിടിച്ച് “ബാബേ” തന്നു. ഒരു നാലു വയസ്സുകാരിയിൽ നിന്നു പ്രതീക്ഷിക്കാത്ത പക്വത.!.
(എന്നെ തോല്പിച്ചല്ലോ, പൊട്ടി കരയിച്ചല്ലോ മുത്തെ നീ....!!!!)
കിടന്നോളാൻ പറഞ്ഞു.  അവിടെ അവളുടെ അടുത്ത് കുറച്ചു നേരം കിടക്കണം എന്നുണ്ടായിരുന്നു.
ഇനി എന്നാണ്....?????


അച്ഛമ്മയോട്‌ യാത്ര പറഞ്ഞു. അപ്പോഴേക്കും അനി വന്നു. അവനു കൈ കൊടുത്തു. "ഞാൻ അങ്ങോട്ട്‌ വരാം" എന്നവൻ. അവനോടു ചിരിച്ചു ഉമ്മറത്തേക്ക്. എല്ലവരുമതാ പൂമുഖത്ത്... സുന്ദുവെട്ടൻ പുറത്തിറങ്ങി നിൽക്കുന്നു. ഞാനും പുറത്തേക്കിറങ്ങി. തിരിച്ചു കയറാൻ മനസ്സ് പറയുന്നു. ഇല്ല...........

സുരേട്ടൻ മുന്നിലുള്ള തിണ്ണയിൽ ഇരിക്കുന്നു. രാജേട്ടൻ തിണ്ണയിൽ ചാരി നിൽക്കുന്നു. രാജേട്ടന്റെ കൈ പിടിച്ചു താഴേക്കിറങ്ങി. സുരേട്ടന്റെ മുഖത്തു നോക്കി. വിഷമം തെളിഞ്ഞു കാണുന്നുണ്ട്. ചെരുപ്പിട്ടു. ധൈര്യം കിട്ടാൻ രാജേട്ടനെ കയ്യിൽ പിടിച്ചു മുഖത്തേക്ക് നോക്കി.ഇല്ല.... രാജേട്ടന്റെ കണ്ണുകളും നിറഞ്ഞു വരുന്നു.ഈശ്വരാ.. ഇനി എനിക്ക് പിടിച്ചുനില്ക്കാനാവില്ല... എന്തിനാണ് ഇവരൊക്കെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്....?

ഞാൻ തിരിഞ്ഞു നടന്നു. എനിക്കറിയാം ... അമ്മ നിന്നു വിങ്ങി പൊട്ടുകയായിരിക്കും. അച്ഛൻ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും . " അച്ഛാ , അമ്മേ  ഞാൻ പൂവ്വാ ട്ട്വോ " എന്ന് പറയണമെന്നുണ്ട്. ഒരുപാടു ശ്രമിച്ചു. ശബ്ദം വരുന്നില്ല. തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നു.ഗേറ്റ് കടന്നു. തിരിഞ്ഞു നോക്കി കൈ പൊക്കി കാണിച്ചു... അവരെയൊന്നും എനിക്ക് കാണാനാവുന്നില്ല. കണ്ണിൽ വെള്ളം നിറഞ്ഞിരിക്കുന്നു. ഒന്നു കൈ വീശി കാണിക്കാൻ പോലുമാവില്ല എനിക്ക് എന്ന് ബോധ്യപ്പെട്ടപ്പോൾ കൈ താഴ്ത്തി , തല താഴ്ത്തി നടന്നു.....


********

Sunday, 16 February 2014

പ്രണയം

പ്രണയം
പുറത്ത് മഴ പെയ്യുകയായിരുന്നു...
അകത്ത് അവളും ഞാനും ....

ഒരു സോപ്പുകുമിളയുടെ നൈമിഷികിതയാണ്
പ്രണയത്തിനെന്നു ഞാൻ...
അല്ല...!   അതിനു പ്രകൃതിയുടെ നൈരന്തര്യമുണ്ടെന്നു അവൾ..

പിന്നെ
ഞങ്ങൾ പ്രണയത്തിന്റെ സംഗീതത്തിലേക്ക്....!!!!!!


മയക്കത്തിൽ നിന്നുണർന്നപ്പോൾ
ഞാൻ തനിച്ചായിരുന്നു....
അടുത്ത് കടലാസു തുണ്ടിൽ അവളെനിക്കായ്
കുറിച്ച സ്നേഹോപഹാരം....
"ഗുഡ് ബൈ "

പുറത്ത്
മഴ തോർന്നു തുടങ്ങിയിരുന്നു....


*******