Tuesday, 29 September 2015

ശ്രീരാമജയം...!!!

ചാനലുകളിൽ ചില പഴയ സിനിമകളുടെ പരസ്യം കാണുമ്പോൾ വിചാരിക്കും സിനിമ മുഴുവനായി ഒരിക്കൽ കൂടി കാണണം എന്ന്. പക്ഷെ, കൊട്ടക്കണക്കിനു പരസ്യങ്ങൾക്കിടയിൽ മുറിച്ചു മുറിച്ചു കാണിക്കുന്ന സിനിമ കഷണങ്ങൾ കാണാൻ സാധിക്കാറില്ല എന്നതാണ് സത്യം. പിന്നെ, പല ചാനലുകളിലായി ഓട്ടപ്രദക്ഷിണം നടത്തും. അങ്ങിനെ ഒരു ഓട്ടപ്രദക്ഷിണത്തിനിടയിലാണ് ചന്ദ്രോത്സവം എന്ന  സിനിമ കണ്ടത്. നായകനായ ചിറക്കൽ ശ്രീഹരി അച്ഛന്റെ പഴയ പ്രണയിനിയെ തേടിപ്പിടിച്ചു അടുത്തെത്തുന്നു. അവരോടുള്ള ചോദ്യം.. " കത്തെഴുതുമ്പോൾ ഇപ്പോഴും ശ്രീരാമജയം എന്ന് മുകളിൽ കുറിക്കാരുണ്ടോ?" ഡയലോഗിൽ ടേക്ക് ഓഫ്ചെയ്ത മനസ്സ് പിന്നെ ലാൻഡ്ചെയ്തത് 12 വർഷം മുൻപാണ്‌.

ജോലി കിട്ടി ട്രെയിനിങ്ങിനായി ഒറീസയിലായിരുന്ന കാലം. ഒരുപാടു സ്നേഹ- സുഖ- സൗകര്യങ്ങൾ ജീവിതത്തിൽ നിന്ന് പൊടുന്നനെ മാഞ്ഞു പോയ  സമയം. ഭയാശങ്കകളോടെയല്ലാതെ ചുറ്റും നോക്കാൻ കഴിയില്ലായിരുന്നു. വലിയ മതിലുകൾകുള്ളിൽ അകപ്പെട്ടു ഒരാഴ്ച കഴിഞ്ഞാണ് വീട്ടിലേക്കു ഒന്ന് ഫോണ്‍ ചെയ്യാൻ അവസരം കിട്ടിയത്. അമ്മ ഫോണ്അറ്റൻഡ് ചെയ്തു. അമ്മയുടെഹലോ’ യിൽ ഉള്ളം മുറിയുന്നത്ഞാനറിഞ്ഞു. പിന്നെ ഒന്നും മിണ്ടാതെ കരയാനെ കഴിഞ്ഞുള്ളു. അമ്മയും കരയുകയായിരുന്നു. അകലം പോള്ളലേൽപ്പിച്ച ഞങ്ങൾ!!

പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് ചുറ്റുമുള്ളവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ദിവസവും വീട്ടിലേക്കു കത്തെഴുതാറുള്ള ഞാൻ അതുപോലെ മറ്റൊരാളെ കണ്ടുനീല നിറമുള്ള അടപ്പുള്ള  Reynolds -ന്റെ വെള്ള പേന ഒരുപാടു ബലമായി പിടിച്ചു, ഇൻലന്റ് നല്ല പോലെ അമർത്തി എഴുതുന്ന അക്ഷരങ്ങൾക്ക് നല്ല വടിവുണ്ടായിരുന്നു. ഇൻലന്റ് വചെഴുതിയിരുന്നന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌’ പത്രത്തിന്റെ മൂന്നാമത്തെ പേജിൽ നിന്ന് കത്ത് വയിചെടുക്കാമായിരുന്നു. അത്രയും ബലം കൊടുത്തു എഴുതിയിരുന്ന എഴുത്തിനു ഏറ്റവും മുകളിലായി ആവശ്യത്തിൽ കവിഞ്ഞ വടിവോടെ ഒരു ശ്രീ രാമ ജയം ..
കൗതുകത്തോടെ ഞാൻ കണ്ട ശ്രീരാമജയം നൽകുന്ന പോസിറ്റീവ് എനർജിയെ പറ്റി പിന്നെ അവൻ എനിക്ക് പറഞ്ഞു തന്നു. കത്തുകൾ ഞങ്ങൾ ബാക്കി എട്ടു പേർക്കുമായി അവൻ ഉറക്കെ വായിച്ചു. വിഷുവിനു പേരറിയാത്ത ഒരു മഞ്ഞപ്പൂ വിഷുക്കണി വച്ച് അവൻ ഒരു രൂപ കൈ നീട്ടം തന്നു.. ട്രെയിനിംഗ് കഴിഞ്ഞു പിരിഞ്ഞ അവൻ പിന്നീട് അയച്ച കത്തിലും മുകളിൽ ഒരുപാടു ഊർജം ചൊരിഞ്ഞു ശ്രീരാമജയം ഉണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം, കല്യാണം ക്ഷണിക്കാനായി അവൻ അയച്ച watsapp  text - ന്റെ മുകളിൽ ശ്രീരാമജയം ഞാൻ വല്ലാതെ തിരഞ്ഞുകാണാഞ്ഞു നഖം കടിച്ചു. കാലത്തിന്റെ , അറിവിന്റെ , മനുഷ്യന്റെ വളർച്ചയിൽ നഷ്ടപെട്ടത്, നഷ്ടപെടുന്നത്  എന്തൊക്കെയാണെന്ന്   ഞാനറിഞ്ഞു....


ശ്രീരാമജയം...!!!

*******
ഹരീഷ് കുമാർ സി

Wednesday, 3 June 2015

ഇതാണ് ന്യൂ ജനറേഷൻ !!!!!!

ഇതാണ് ന്യൂ ജനറേഷൻ !!!!!!


മലയാള സിനിമക്കിത് (വസൂലാക്കാനാകാത്ത) നല്ല കാലം എന്ന  പേരിൽ ഒരു കുറിപ്പ് എഴുതി തുടങ്ങിയിരുന്നു ഞാൻ.  രാമനും ഭാസ്കരനും വിനീതനുമെല്ലാം  തീയറ്ററുകളിൽ  നിറഞ്ഞോടുന്നു എന്ന (സത്യമോ വ്യാജമോ??)  രീതിയിലുള്ള റിപ്പോര്ടുകളും  show-കളും ആയിരുന്നു   കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത്. മാത്രമല്ല , “വടക്കൻ സെൽഫി”  കണ്ട് ആളുകൾ കയ്യടിക്കുന്നതും കണ്ടു. “വേലയില്ലാ പട്ടതാരി”യും ചില പഴയ ശ്രീനിവാസൻ നമ്പരുകളും പിന്നെ ട്വിസ്റ്റുകൾ സൃഷ്ടിക്കാൻ ശ്രമിച്ചു അന്തം വിട്ടു പോയ ക്ലൈമാക്സ്മാണ് 'സെൽഫി' എന്നറിയാഞ്ഞിട്ടല്ല. ഇത്രയെങ്കിലും കാണാൻ കൊള്ളാവുന്ന രീതിയിൽ പടച്ചു വച്ചല്ലോ എന്ന സന്തോഷമാണ് കയ്യടി. അത് കൊണ്ട് തന്നെ ആളുകൾ സിനിമ കാണുന്നില്ല എന്ന് പറയുന്നതിൽ കഴമ്പില്ല എന്നും ആളുകൾ സിനിമ കാണുന്നത് മുതലാക്കാൻ മലയാള സിനിമയ്ക്കു ആകുന്നില്ല എന്നതാണ് പ്രശ്നം എന്നുമുള്ള  ചിന്തയിൽ  നിന്നായിരുന്നു കുറിപ്പിന്റെ തുടക്കം.


കുറിപ്പിനെ അലസിപ്പിച്ചു കൊണ്ടാണ് അൽഫോൻസ്പുത്രൻ പ്രേമവുമായി വന്നത്. അടികൂടി ടിക്കറ്റ്എടുത്തത്മോശമായില്ല; സത്യം.
മലയാളത്തിന്റെ ഓട്ടോഗ്രാഫ് ആണ് പടം. സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സിനിമ കണ്ടു കൊണ്ടിരുന്ന രണ്ടര മണിക്കൂറും നമ്മുടെ ചുണ്ടിൽ മായാതെ നിന്ന ആ പുഞ്ചിരിയല്ലാതെ വേറൊന്നുമുണ്ടാകില്ല. എങ്കിലും പ്രേമം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട് ; എന്താണ് ന്യൂ ജനറേഷൻ എന്ന്. ഫഹദിന്റെ ചുണ്ട് കോർക്കലൊ  അനൂപ്മേനോന്റെയും പല്ലിശ്ശേരിയുടെയുമെല്ലാം  വായു- ജെട്ടി ഡയലോഗുകളല്ല :മറിച്ച് പറയാനുള്ളത് എങ്ങനെ പറയണമെന്നത് സ്വയം തീരുമാനിക്കുകയും അത് ബാക്കി ആരെയും കൂസാതെ പറയുകയും ചെയ്യുക എന്നതാണ് എന്ന്. നമ്മുടെ ആസ്വാദന ബോധത്തെ ഒന്നാകെ മാറ്റി മറിച്ച് കൊണ്ടാണ് അൽഫോൻസ്നമ്മളെ സിനിമ കാണിക്കുന്നത്.


എണ്പതുകളിൽ ജനിച്ചു ഇപ്പോൾ മുപ്പതുകളിലെത്തി നിൽക്കുന്ന ഞാനടങ്ങുന്ന തലമുറയ്ക്ക് ഒരുപാടു പ്രത്യേക സൗഭാഗ്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മമ്മൂട്ടി- മോഹൻലാൽ ഇവരുടെ പ്രതാപകാലം, ക്രിക്കറ്റ്‌- സച്ചിൻ, ക്ലാസ്സിക്കുകളായ സിനിമകൾ, നല്ല തമാശകൾ, ലാൻഡ്ഫോണ്‍- മൊബൈൽ മാറ്റം, ഇന്റെർനെറ്റിന്റെ വരവ്, യാഹൂ മെസ്സെഞ്ചെരിൽ നിന്നും ഒർകുറ്റിലെക്കും പിന്നെ, ഫേസ്ബുക്ക്‌ , വാട്സാപ്പിലെക്കുമുള്ള വളർച്ച അങ്ങനെ എല്ലാം അറിഞ്ഞാസ്വദിച്ച ഒരു തലമുറ ആണത്. തലമുറയിലെ ചില ചെറുപ്പക്കാരാണ് സിനിമയ്ക്കു പിന്നിൽ. സിനിമയിലെ നായകനായ ജോർജും ജനിച്ചത്അതെ സമയത്ത് തന്നെ. 1984 - ജനിച്ച ജോർജിന്റെ 2014 വരെയുള്ള ജീവിതമാണ്സിനിമ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ മൂന്നു പ്രണയങ്ങൾ. മുപ്പതു വർഷക്കാലത്തെ രണ്ടര മണിക്കൂറിലേക്ക് മനോഹരമായി ചുരുക്കിയിട്ടുണ്ട് സംവിധായകൻ. മുൻപ്, ഏതാണ്ട് ഇതേ കാലയളവ്പറഞ്ഞ സിനിമയായിരുന്നു 1983. പക്ഷെ ഒരു മുൻ മാതൃകകളെയും പിൻപറ്റാതെയാണ് അൽഫോൻസ്കാലം മറച്ചിടുന്നത്. ഇരുട്ടും കൊറേ ഇരുട്ടും കഴിഞ്ഞാൽ മറിയുന്നത് പത്തു വർഷമാണ്‌.

സിനിമ ജോർജിന്റെ കഥയായതു കൊണ്ട് തന്നെ ജോർജ് ആയി അഭിനയിച്ച നിവിൻ പോളിയെ നമുക്ക് നായകൻ എന്നു വിളിക്കാം. ( സത്യത്തിൽ കോയയും ശംഭുവും ജോർജും ജസ്ടിനുമെല്ലാം തുല്യ കഥാപാത്രങ്ങളാണ്). തന്റെ ഏറ്റവും നല്ല പ്രകടനവുമായി നിവിൻ തകർത്തിട്ടുണ്ട്. വിനീത് ശ്രീനിവാസൻ വാർപ്പു മാതൃകകളിൽ നിന്നും പുറത്തു ചാടുക മാത്രമല്ല ഡാൻസ്, ആക്ഷൻ, സെന്റിമെൻസ് അങ്ങനെ എല്ലാം നന്നായി ചെയ്തിട്ടുമുണ്ട്. സംഭവങ്ങളുടെയെല്ലാം WHOLE SALE DEALER- മാരായി കുറെ സംവിധായകർ മലയാളത്തിൽ ജരാനരകൾ ബാധിചിരിപ്പുണ്ട് ; അവർക്ക് പിടി കൊടുക്കാതിരുന്നാൽ നിവിൻ ഇനിയും നമ്മളെ ഇഷ്ട പെടുത്തി കൊണ്ടെയിരിക്കും.


എല്ലാ വിഷയങ്ങൾക്കും Aകിട്ടിയ പോലെയാണ് CASTING-ൽ അൽഫോൻസ്‌. താരതമ്യേന പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളത്രയും. എന്നിട്ടും എല്ലാവരും ഗംഭീരമാക്കിയിട്ടുണ്ട് അവരവരുടെ റോളുകൾ. സ്ത്രീ കഥാപാത്രങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മൂന്നു നായികമാരും ജോറാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മലർ ആയി വേഷമിട്ട പെണ്കുട്ടി. നൂറിൽ നൂറു മാർക്ക്‌.

പരമ്പരാഗത ചലച്ചിത്ര രീതികളെ തകർത്ത് എറിഞ്ഞിട്ടുണ്ട് ചിത്രത്തിലുടനീളം. കാലത്തിനും സ്നേഹത്തിനും നന്ദി പറയുന്ന THANKS CARD  മുതൽ END CARD വരെ പുതുമ പ്രകടം. മദ്യപാന സദസ്സിൽ സ്ഥിരം വന്നു പോകറുള്ളതാണല്ലോ ഒരു പാട്ട് മലയാള സിനിമയിൽ. അതിനെ "SCENE CONTRA " ആക്കിയത് ഉത്തമോചിതം തന്നെ. അല്ലെങ്കിലും നമ്മൾ കുറെ കാലമായി കണ്ടു കൊണ്ടിരിക്കുന്നതെല്ലാം SCENE CONTRA ആണല്ലോ.!!!


പ്രേമത്തിനെന്ന പോലെ സിനിമക്കും തുടക്കവും ഒടുക്കവുമില്ല. എവിടെ നിന്ന് വേണമെങ്കിലും നിങ്ങൾക്ക് സിനിമ കണ്ടു തുടങ്ങാം, എവിടെയും നിർത്താം. തലകുത്തി നിന്നും കാണാം. എങ്ങനെയായാലും നിങ്ങൾ ആസ്വദിക്കും കാഴ്ച. ഒരു പുതിയ വരവിന്റെ ഇരമ്പം കേൾക്കാം സിനിമയിലുടനീളം. പുത്തൻ സിനിമ സങ്കല്പങ്ങളുമായി ഒരു ടീമിന്റെ വരവിന്റെ ഇരമ്പം. ഇരമ്പം പറയാതെ പറയുന്നുണ്ട് ഇതാണ് ന്യൂ ജനറേഷൻ  എന്ന്‌. ബാക്കിയുള്ളവ SCENE CONTRA. !!!

Friday, 6 March 2015

ബാബുവേട്ടൻ എന്ന ഭീകരൻ

ബാബുവേട്ടൻ എന്ന ഭീകരൻ

          ബാബുവേട്ടന് ഒരു കാലില്ല...!! ക്രച്ചസ്സിലൂന്നിയാണ് നടപ്പ്. സ്കൂളിൽ പോകുന്ന വഴിക്കാണ് ഞങ്ങൾ ബാബുവേട്ടനെ കാണാറ്. പേര് അത് തന്നെയാണോ എന്ന് തീർച്ചയില്ല. വിളിച്ചു കേട്ടതോ പറഞ്ഞു കേട്ടതോ ആയ പേരാണ്. ഹെഡ് കോണ്‍സ്റ്റബിൾ-നു കുട്ടൻ പിള്ള എന്ന പേര് പോലെ ആ രൂപത്തിനും മുഖത്തിനും ആ പേര് ചേരുമെന്ന് തോന്നിയതിനാലാകണം അതിലൊരു സംശയം ഉണ്ടായിട്ടില്ല,\; ഇത് വരെ.

       ഞാനും അപ്പുവും കൂടിയാണ് സ്കൂളിലേക്കുള്ള യാത്ര. വീട്ടിൽ നിന്നിറങ്ങുമ്പോൾ  അതേ സ്കൂളിലെ 'മാഷാ'യ ഏട്ടനും കൂടെയുണ്ടാകും. പക്ഷെ, ആദ്യത്തെ വളവു തിരിയുമ്പോഴേക്കും ഏട്ടൻ അപ്രത്യക്ഷനാകും. ഏട്ടന്റെ ഈ ധൃതി ഞങ്ങൾക്ക് തീർച്ചയായും ഒരു സൌകര്യമായിരുന്നു. ഞങ്ങളുടെ കുരുത്തകേടുകൾക്ക് മുകളിൽ കഴുകൻ കണ്ണുകളുമായി ഏട്ടനില്ല എന്ന സ്വാതന്ത്ര്യം !!!

(മാവിലെറിഞ്ഞും പരസ്പരം അടികൂടി മണ്ണിൽ വീണ്‌രുണ്ടും ചൊറിയണ- ത്തിന്റെ ഇല പറിച്ചു മുഖത്ത് തേച്ചും അങ്ങനെ അങ്ങനെ സ്കൂളിലെത്തുന്ന ഒരു ബാല്യം എനിക്കുണ്ടായത് ഏട്ടൻ മനപൂർവം ചെയ്ത ആ 'ധൃതി' കാരണമായിരുന്നു എന്ന് ഞാൻ ഒരുപാടു ഇഷ്ടത്തോടെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.)

            ഏട്ടന്റെ കൈ പിടിച്ചു ഞാൻ ഒരേ ഒരു ദിവസമേ സ്കൂളിലെതിയിട്ടുള്ളൂ. അത് ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസമാണ്. അന്നും ഏട്ടൻ ആദ്യം എന്നെ കൊണ്ട് പോയത് 1B യിലേക്കാണ്. എന്നെ അവിടെയിരുത്തി "മാഷ്" (അങ്ങനെ മാത്രമേ ഞാൻ അന്ന് മുതൽ വിളിച്ചിട്ടുള്ളൂ; ഇന്നു വരെ.) തൊട്ടടുത്ത സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. സമപ്രായക്കാരായ ഒരുപാടു കുട്ടികളുടെ കളിചിരികൾക്കിടയിൽ ഒറ്റപ്പെട്ട്, ഭയപ്പാടുകളോടെ ഞാൻ ഇരുന്നു. എന്നെ തട്ടിക്കൊണ്ടു പോകാൻ വരുന്ന 'കുട്ട്യോളെപിടുത്ത'ക്കാരെ കുറിച്ചായിരുന്നു എന്റെ ഭയം. സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുന്പുള്ള അമ്മയുടെ ഉപദേശങ്ങളും 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന സിനിമയുമാണ് ആ ഭയം എന്നിലുണ്ടാക്കിയത്. അപ്പോഴാണ് സാരി ധരിച്ച രണ്ടു മൂന്നു സ്ത്രീകൾ ഒരുമിച്ചു അങ്ങോട്ട്‌ കേറി വന്നത്. ഞാൻ ഉറപ്പിച്ചു; ഇത് 'കുട്ട്യോളെപിടുത്ത'ക്കാർ തന്നെ. ഞാൻ നിലവിളിച്ചു കൊണ്ടോടി; ഏട്ടന്റെ അടുത്തേക്ക്. ഒരുപാടു ബുദ്ധിമുട്ടി എന്നെ സമാധാനിപ്പിച്ച ശേഷം ഏട്ടൻ പറഞ്ഞു തന്നു; അത് കുട്ട്യോളെ പിടുത്തക്കാരല്ല; ടീച്ചർമാർ ആണെന്ന്!!!!!!


             പറഞ്ഞു വന്നത്, സ്കൂൾ യാത്രയെക്കുറിച്ച്. മൂന്നു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. കുറച്ചു റോഡിലൂടെ നടന്നു ഒരു വലിയ പാടം കടന്നു പിന്നെയും കുറച്ചു ദൂരം റോഡിലൂടെ നടന്നു വേണം സ്കൂളിലെത്താൻ. പോകുന്ന വഴിക്ക് ഒരു കള്ളുഷാപ്പുണ്ട്. വഴിയിലെ ഒരു 'DANGER ZONE'  ആയിരുന്നു ഞങ്ങൾക്ക് ഈ കള്ളുഷാപ്. ഈ ലോകത്തെ ദുഷ്ടന്മാരെല്ലാം ഒന്നിച്ചു കൂടുന്ന സ്ഥലമാണ്‌ കള്ളുഷാപ് എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. ആ ഷാപ്പിന്റെ പരിസരത്ത് വച്ചാണ് ഞങ്ങൾ പലവട്ടം ബാബുവേട്ടനെ കണ്ടിട്ടുള്ളത്. 

അന്ന്..........

              അന്ന് സ്കൂൾ കുറച്ചു നേരത്തെ വിട്ടു. കള്ളുഷാപ് കഴിയുന്നത്‌ വരെ ഞങ്ങൾ വേഗത്തിൽ നടന്നു. പിന്നെ ശ്വാസം വിട്ടു.അപ്പോഴാണ് ഞങ്ങൾ അത് കണ്ടത്. അവിടെ ഒരു  'മൂച്ചി'യിൽ (മാവിന് ഞങ്ങളുടെ നാട്ടിൽ 'മൂച്ചി' എന്നാണ് പറയുക) നിറയെ പഴുത്ത മാങ്ങ. വീട്ടിലെത്താൻ ഒരുപാടു സമയവുമുണ്ട്. ഞങ്ങൾക്ക് നിയന്ത്രിക്കാനായില്ല. ഏറു തുടങ്ങി. ഒരു മാങ്ങയും വീഴുന്നില്ല. 
പെട്ടന്നാണ് ആ ചോദ്യം ഞങ്ങൾ കേട്ടത്.

" ആരാടാ ... ആരാന്റെ തൊടിയിലേക്ക്‌ കല്ലെറിയുന്നെ?"

ഞങ്ങൾ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കി. ബാബുവേട്ടൻ!!!!!
കണ്ണുകൾ ചുവന്നിരിക്കുന്നു. ഷാപ്പിൽ നിന്നുള്ള വരവാണ്. ഞങ്ങൾ വിറച്ചു. ഇന്നത്തോടെ തീർന്നു ജീവിതം....!! ഞങ്ങൾ മനസ്സിലുറപ്പിച്ചു. 

" ഈ ചെയ്ത തെറ്റിന് ഒരു പരിഹാരം വേണമല്ലോ..?" ബാബുവേട്ടൻ

വധശിക്ഷ ഉറപ്പായ പ്രതി വിധി കേൾക്കാൻ നിൽക്കുന്ന മനസ്സോടെ ഞങ്ങൾ നിന്നു. ഇനി ഞങ്ങളെ രക്ഷിക്കാൻ ലോകത്തൊരു ശക്തിയുമില്ലെന്നു ഞങ്ങൾക്കു ഉറപ്പായികഴിഞ്ഞിരുന്നു. 

" നിങ്ങൾ കള്ളു കുടിക്യോ ഡാ "

ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു ഇല്ലെന്നു തലയാട്ടി.

" എങ്കിൽ ഇന്നു രണ്ടു പേരും കള്ളു കുടിച്ചിട്ട് പോയാ മതി ."

വധശിക്ഷയിൽ നിന്നു ജീവപര്യന്തമാക്കി ശിക്ഷ കുറഞ്ഞ ആശ്വാസമായിരുന്നു ഞങ്ങൾക്ക്‌.

"കാശുണ്ടോ കയ്യിൽ ?" ബാബുവേട്ടൻ പോക്കെറ്റിൽ കയ്യിട്ടു. 

"ഇല്ല അല്ലേ ..? ഞാൻ വീട്ടിൽ പോയി കാശ് എടുത്തിട്ട് വരാം. അതുവരെ ഇവിടെ തന്നെ നിൽക്കണം."

ഇതും പറഞ്ഞു ബാബുവേട്ടൻ ക്രച്ചസ്സിലൂന്നി നടന്നു പോയി.

        ഞങ്ങൾ അവിടെ നിന്നു. എന്ത് ചെയ്യണമെന്നു ഞങ്ങൾക്ക്‌ ഒരു പിടിയുമില്ലായിരുന്നു. ചെയ്ത തെറ്റിന്റെ ശിക്ഷ ഏറ്റു വാങ്ങാൻ മനസ്സ് പാകപ്പെടുത്തുകയല്ലാതെ എന്ത് വഴി ? ...
പക്ഷെ കള്ളു കുടിച്ചു വീട്ടിലെത്തിയാൽ...!!!
അതോർക്കുമ്പോൾ.......!!!


" നമുക്കു ഓടിയാലോ ?" അപ്പു ചോദിച്ചു.

അങ്ങനെ ഒരു സാധ്യതയെ പറ്റി ഞാൻ ചിന്തിച്ചതെയില്ലായിരുന്നു. പക്ഷെ അവൻ ഒരു ഓട്ടക്കാരനാണ്. ഓടിയാൽ അവൻ രക്ഷപ്പെടും; ഞാൻ കുടുങ്ങിയതു തന്നെ.

" ഞാൻ ഓടാ.."

ഞാൻ ചിന്തിച്ചു തീരും മുൻപേ അപ്പു ഇതും പറഞ്ഞു ഓടി. ഞാൻ ഒറ്റപ്പെട്ടു. ഇനി വേറെ വഴിയൊന്നുമില്ല. ഞാനും ഓടി.

             പാടം കടന്ന് വീടിനടുത്തുള്ള റോഡിലെത്തിയ ശേഷമാണ് ഞങ്ങൾ നിന്നത്. ഞാൻ അപ്പുവിനൊപ്പം ഓടി എത്തിയ ഒരേ ഒരു ദിവസം അതു മാത്രമാണ്. തിരിഞ്ഞു നോക്കിയപ്പോൾ അങ്ങ് ദൂരെ അവ്യക്തമായി കണ്ട ആ രൂപം ബാബുവേട്ടൻ തന്നെയാണ് എന്നാണ് ഇന്നും ഞങ്ങളുടെ വിശ്വാസം. പരസ്പരം ഒന്നും സംസാരിക്കാതെ ഞങ്ങൾ വീടുകളിലേക്ക് പോയി.


            ബാബുവേട്ടൻ അന്ന് എന്തു ഉദ്ദേശത്തോടെ യാണ് അങ്ങനെയൊക്കെ ചെയ്തത് എന്ന് എനിക്കറിയില്ല. പക്ഷെ അന്ന് മുതൽ ബാബുവേട്ടൻ എനിക്ക് ഒരു ഭീകരനാണ്. ബാബുവേട്ടൻ മാത്രമല്ല ; ഒരു കാലില്ലാതെ ക്രച്ചസ്സിലൂന്നിനടക്കുന്ന എല്ലാവരും.......!!!!!

***********

Wednesday, 9 April 2014

ആറാമിന്ദ്രിയം


താൻ എങ്ങനെ അവിടെ എത്തപെട്ടു എന്നാണ് അയാൾ അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്.... മോൾക്കുള്ള മരുന്നും വാങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് അയാൾ അങ്ങോട്ട്‌ നടന്നത്. അല്ലെങ്കിൽ അപ്പോഴാണ് അയാൾക്ക്‌ ബോധം നഷ്ടപെട്ടത്. ഓർമ തെളിയുമ്പോൾ താൻ നിൽക്കുന്നത് സെമിത്തേരിയിൽ ആണെന്ന് അയാളറിഞ്ഞു. അസ്തമയ സൂര്യൻ സൃഷ്ടിക്കുന്ന നിഴലിൽ തനിക്കു നീളം കൂടുതലാണെന്ന് അയാൾ കണ്ടു. ജനനത്തിൽ നിന്ന് മരണത്തിലേക്കുള്ള വളർച്ചയാണ് ജീവിതം എന്ന് ആരോ പറഞ്ഞത് അയാൾ പെട്ടന്നോർത്തു. പെട്ടന്ന് അയാൾ മോളെ കുറിച്ചും കയ്യിലെ മരുന്നിനെ കുറിച്ചും ഓർത്തു. പിന്നെ പെട്ടന്ന് തിരിഞ്ഞു നടന്നു.

*****************

ഇതിപ്പോൾ മൂന്നാമത്തെ തവണയാണ്;……………… എന്താണിത്? ചിന്തകളെല്ലാം  ഒടുവിൽ  മരണം എന്ന വലിയ സത്യത്തിൽ ചെന്നിടിക്കുന്നു; മുങ്ങിതാണ് ശ്വാസം മുട്ടുന്നു. ഭാര്യ അടുത്തുവന്നു കിടന്നത് അറിഞ്ഞെങ്കിലും ഉറങ്ങിയ പോലെ കിടന്നു.മോളുറങ്ങിക്കാണും; അവൾ കൂടുതൽ ചേർന്ന് കിടന്നു.

" ഇന്നെന്തു പറ്റി? അല്ലെങ്കിൽ എത്ര വൈകിയാലും ഞാൻ വരാതെ ഉറങ്ങാറില്ലല്ലോ?”
അവൾ കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.
”എയ്.. ഉറങ്ങിയൊന്നുമില്ല”
“ഈശ്വരാ ! മോളുറങ്ങുന്നതിനു  മുൻപേ  ധൃതി കാണിച്ചു  തുടങ്ങുന്ന ആള് തന്നെയാണോ ഇത്? “

         അവളുടെ സംസാരം കേട്ടപ്പോൾ എന്തോ ഈർഷ്യ തോന്നി. കിടപ്പറയിൽ താനൊരു പൈങ്കിളിക്കാരനാണെന്ന് ആദ്യമൊക്കെ അവൾ കളിയാക്കാറു ണ്ടായിരുന്നു. പിന്നെ പിന്നെ തന്നെ സന്തോഷിപ്പിക്കാനാണ് അവളും ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയത്. സാധാരണ നന്നായി രസിക്കെണ്ടതാണ്. പക്ഷെ, ഇന്നെന്തോ.....!!

“ഉറങ്ങാം” എന്ന് മാത്രം പറഞ്ഞു ചെരിഞ്ഞു കിടന്നു. മോളുടെ അസുഖം ഒന്നു കുറഞ്ഞുവന്നതാണ് . ഇനി മരുന്ന് മാത്രം കഴിച്ചാൽ മതി എന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിനിടയിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ... !!!! അടിവയറ്റിൽ നിന്നൊരു കാളൽ മുകളിലേക്കുയർന്നു.  ദൈവം, പ്രാർത്ഥന, വഴിപാടുകൾ അങ്ങനെ ഒരിക്കൽ പുചിച്ചു തള്ളിയ ഒരു നൂറു കൂട്ടം കാര്യങ്ങൾ അയാളുടെ ബുദ്ധിയിൽ മാറാല കെട്ടി.

             പണ്ട് collage കാലത്ത്, വൈകിട്ട് ഹോസ്റ്റലിൽ നിന്ന് പുറത്തു ചാടി ആദ്യം ‘മിനുങ്ങി’യും പിന്നെ പിന്നെ ‘തിളങ്ങി’യും നടന്നിരുന്ന സമയത്താണ് മരണം ഇതുപോലെ കൂടെയുണ്ടായിരുന്നത്. ബൈക്ക് പറക്കുന്ന വേഗത്തിലോടിക്കുമ്പോഴും കൂട്ടുകാരന്റെ ബൈക്കിൽ പുറകിൽ എഴുന്നേറ്റു നിന്ന് അഭ്യാസം കാണിക്കുമ്പോഴും മരണം ഒപ്പം തന്നെ എന്ന് തോന്നിയിരുന്നു. പക്ഷെ അന്ന് ഒരു ഭയവും തോന്നിയിരുന്നില്ല. ഒരു തരം രസിപ്പിക്കുന്ന ഹരമായിരുന്നു.. മരണത്തിന്റെ സാന്നിധ്യം. ഒരിക്കൽ ഇച്ചിരി ഓവറായി രണ്ടാം നിലയിൽ നിന്ന് താഴേക്ക്‌ വീണ് നിസ്സാരപരിക്കുകളോടെ (ഇപ്പോൾ ഓർക്കുമ്പോൾ ദൈവത്തിന്റെ കൃപ!!!! )  ആശുപത്രിയിൽ ബോധം വീഴുമ്പോഴും മരണത്തെ തോൽപിച്ച വീരമായിരുന്നു മനസ്സിൽ. പക്ഷെ ഇപ്പോൾ..!!!!!
അയാൾ കാലുകൾ മടക്കി ചുരുണ്ട് കൂടി.


“ഇതെല്ലാം തന്റെ തോന്നലാന്നെ”.. കുര്യച്ചൻ പറഞ്ഞ അതേ dialog ആണ് ഡോക്ടറും പറഞ്ഞത്. ഇപ്പോഴോ! എന്ന് പുരികമുയർത്തി കുര്യച്ചൻ അയാളെ നോക്കി. അയാൾ പിന്നെയും കടിച്ചു തൂങ്ങുകയായിരുന്നു.
“അല്ല സർ…. തുടർച്ചയായി മൂന്നു തവണയാണിത് സംഭവിച്ചത്.!”

“എടൊ…താനാദ്യം അവിടെ പോകും മുൻപേ...”..

“പോകും മുൻപേ അല്ല സർ….. എത്തും മുൻപേ…” അയാൾ മുറിച്ചു.

“എന്നാ… എത്തും മുൻപേ തന്നെ ഈ ചിന്തകൾ തന്റെ മനസ്സിൽ ഉണ്ടായിരുന്നു. തന്റെ സബ് കൊൻഷ്യസ്മൈൻഡ് തന്നെ കൊണ്ട് ചെയ്യിച്ചതാ ഇതെല്ലാം”

ഇനി തർക്കിച്ചാൽ അതിക്രൂരമായ തെറികൾ കേൾകേണ്ടി വരും എന്ന് തോന്നിയപ്പോൾ നന്ദി പറഞ്ഞു എണീറ്റ്‌ നടന്നു....
നാട്ടിലെ ഏക മനശാസ്ത്രജ്ഞൻ ആണിയാൾ. അയാളുടെ തെറി പറച്ചിൽ കുപ്രശസ്തമാണ്‌. അത് അയാൾ ഒരു ക്രെഡിറ്റ്‌ ആയി കരുതുന്നുമുണ്ട്. (തുറയിൽ മെന്റൽ ക്ലിനിക്‌ എന്ന ബോർഡ്‌ ആരോ തെറിയിൽ മെന്റൽ ക്ലിനിക്‌ എന്നാക്കിയത് മാറ്റാൻ ഇതുവരെ അയാൾ മെനക്കെടാത്തതും അതുകൊണ്ടാണ്..!!! ).

പോരും മുൻപ് അയാൾ ഇത്ര കൂടി പറഞ്ഞു.

“എടോ… ഈ സിക്സ്ത് സെൻസ് എന്നൊക്കെ പറയുന്നത് ഉള്ളതൊന്നുമല്ല. എനർജിയുടെ transformations കൊണ്ട് ചില എഫെക്ട്സ് ഒക്കെ അനുഭവപ്പെടുമെന്നതു ശരിയാണ്. അത് പക്ഷെ മരിക്കാൻ പോകുന്നവരെ നേരെ സെമിത്തേരിയിൽ കൊണ്ട് നിർത്തിയല്ല.. അല്ല.. അങ്ങിനെയാണേ നമ്മുടെ പെണ്ണുങ്ങളെല്ലാം കുടുങ്ങിപോയെനല്ലോ... ഇല്ലേ കുര്യച്ചാ..”

         അയാൾ ഉറക്കെ ചിരിച്ചു .(കൂടെ കുര്യച്ചനും..) അയാൾ പറഞ്ഞതിന്റെ വ്യന്ഗ്യാർത്ഥം മനസ്സിലായില്ലെങ്കിലും അപ്പോൾ അയാൾ ആലോചിച്ചത് ഈ ചിരി അൽപസമയം മുൻപാണെങ്കിൽ അയാളുടെ വായിൽ നിന്ന് തെറിച്ച തുപ്പൽ തുള്ളികളെല്ലാം തന്റെ മുഖത്ത് വീഴു മായിരുന്നല്ലോ എന്നായിരുന്നു. പുറത്തു കടന്ന ഉടൻ അയാളൊന്നു കാർക്കിച്ചു തുപ്പി. അതിന്റെ അർഥം മനസ്സിലായത് കൊണ്ട് കുര്യച്ചൻ ഒന്നും മിണ്ടിയില്ല.

കുര്യച്ചന്റെ മൊബൈൽ ശബ്ദിച്ചു... അത് അറ്റൻഡ് ചെയ്യാനായി കുര്യച്ചൻ അല്പം മാറി നിന്നു.

         അയാൾക്ക്‌ മൊബൈലിന്റെ ശബ്ദം കേൾക്കുന്നതെ വെറുപ്പാണ്.. ഒരിക്കൽ ബസിൽ പോകുമ്പോൾ ഒരു പെണ്‍കുട്ടി മൊബൈലിൽ സംസാരിക്കുന്നതു അയാള് ശ്രദ്ധിച്ചിരുന്നു...ആ പെണ്‍കുട്ടി ചുറ്റുപാടും ശ്രദ്ധിച്ചു മെല്ല ഫോണിൽ ഉമ്മ വക്കുന്നതും അയാൾ കണ്ടു..  ഇടക്കെപ്പോഴോ ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് അയാൾ സ്വന്തം മോളെ സങ്കല്പിച്ചു പോയി. അന്നാണ് അയാൾ മൊബൈൽ വെറുത്തു തുടങ്ങിയത്..  തന്റെയും ഭാര്യയുടെയും മൊബൈൽ അയാൾ അന്ന് തന്നെ വിറ്റു കളഞ്ഞു...

കുര്യച്ചൻ ഫോണ്‍ കട്ട്‌ ചെയ്തു....മുഖത്തെന്തോ ഭാവമാറ്റം..കുര്യച്ചൻ അടുത്ത് വന്നു..

“സിസിലിയാണ് വിളിച്ചത്.. മോൾക്കെന്തോ അസുഖം കുറച്ചു കൂടി ... ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ..”

         ഓട്ടോ വിളിച്ചതും കയറ്റിയതും എല്ലാം കുര്യച്ചനായിരുന്നു.. അയാൾ ഒന്നും പറഞ്ഞില്ല.. അയാളുടെ മൂക്കിലേക്ക് എന്തോ ഒരു ദുർഗന്ധം അടിച്ചു കയറി... ഹോസ്പിറ്റലിൽ എത്തി ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ആദ്യം കേട്ടത് ഉയർന്നു പൊങ്ങിയ ഒരു നിലവിളിയായിരുന്നു. ആ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ വീനുപോകതിരിക്കാനായി അയാൾ ഓട്ടോയിൽ പിടിച്ചു...
******************

ഓർമ തെളിയുമ്പോൾ താൻ സെമിത്തേരിയിൽ ആണെന്നു അയാളറിഞ്ഞു.. കരഞ്ഞു തളർന്ന സിസിലിയെ ആരോ പൊക്കിയെടുതിരിക്കുകയാണ്.. തന്നെയും കുര്യച്ചൻ താങ്ങി നിർത്തിയിരിക്കുന്നു.. അയാൾ പെട്ടന്ന് കുര്യച്ചനെ വിട്ടു മാറി നിന്നു... തന്റെ നിഴലിനു ഒട്ടും നീളമില്ലെന്നു അയാൾ കണ്ടു... പിന്നെ പൊട്ടികരഞ്ഞു...



*********